This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്ക (വടക്കേ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അമേരിക്ക (വടക്കേ)

(North)America

പശ്ചിമാര്‍ധഗോളത്തിലെ രണ്ടു വന്‍കരകളില്‍ വ. സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം. 2,44,90,000 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന വടക്കേ അമേരിക്കയുടെ വ. ആര്‍ട്ടിക് സമുദ്രവും, കി. ഉത്തര അത്‍ലാന്തിക് സമുദ്രവും, തെ.കി. കരീബിയന്‍ കടലും, തെക്കും പടിഞ്ഞാറും ഉത്തര പസിഫിക് സമുദ്രവും സ്ഥിതി ചെയ്യുന്നു. ഈ വന്‍കരയുടെ തെ. കിഴക്കായി തെക്കേ അമേരിക്ക വ്യാപിച്ചിരിക്കുന്നു. മൊത്തം ഭൂവിസ്തൃതിയുടെ 16.4 ശതമാനത്തെ ഉള്‍ക്കൊള്ളുന്ന വടക്കേ അമേരിക്ക വന്‍കരളില്‍ വിസ്തൃതിയില്‍ മൂന്നാം സ്ഥാനത്തും ജനസംഖ്യയില്‍ നാലാം സ്ഥാനത്തും നില്ക്കുന്നു. ഏഷ്യയും ആഫ്രിക്കയുമാണ് വിസ്തൃതിയില്‍ വടക്കേ അമേരിക്കയെക്കാള്‍ മുന്നില്‍; ജനസംഖ്യയില്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയും.

വടക്കേ അമേരിക്കയില്‍ കാനഡ, ഗ്രീന്‍ലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍ ദ്വീപുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. കാനഡയും യുണൈറ്റഡ് സ്റ്റേറ്റ്സും ഉള്‍പ്പെട്ട പ്രദേശം ആംഗ്ലോ-അമേരിക്ക അഥവാ ഇംഗ്ലീഷ്-അമേരിക്ക എന്ന പേരില്‍ അറിയപ്പെടുന്നു. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം ജനവിഭാഗങ്ങളും ഇംഗ്ലണ്ടില്‍ നിന്നും കുടിയേറിയവരാകുന്നു. ഇംഗ്ലീഷാണ് ആംഗ്ളോ-അമേരിക്കന്‍ മേഖലയിലെ മുഖ്യ വ്യവഹാരഭാഷ. ആംഗ്ലോ-അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും മധ്യേ സ്ഥിതി ചെയ്യുന്നതിനാല്‍ മെക്സിക്കോ, സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍ ദ്വീപുകള്‍ എന്നീ പ്രദേശങ്ങളെ മധ്യ അമേരിക്ക എന്നു വിളിക്കുന്നു. മിക്ക കരീബിയന്‍ ദ്വീപുകളിലും ഇംഗ്ലീഷും സ്പാനിഷുമാണ് മുഖ്യ വ്യവഹാര ഭാഷ.

ഭൗതികഭൂമിശാസ്ത്രം

ഭൂപ്രകൃതി

ശിലാഘടനയിലെ സാരൂപ്യത്തെ അടിസ്ഥാനമാക്കി വടക്കേ അമേരിക്കയെ അഞ്ചു മേഖലകളായി തിരിക്കാം.

കനേഡിയന്‍ ഷീല്‍ഡ്

ഭൂവല്കത്തിലെ ഏറ്റവും പഴക്കമേറിയ ശിലാസമൂഹങ്ങളിലൊന്നാണ് ഈ മേഖലയില്‍ കാണപ്പെടുന്നത്. ദീര്‍ഘകാലത്തെ ഭൂരൂപപ്രക്രമങ്ങള്‍ക്കു (geomorphic processes) വിധേയമായിരുന്ന ഈ ശിലാക്രമങ്ങള്‍ക്ക് സങ്കീര്‍ണമായ ഘടനയാണുള്ളത്. എന്നാല്‍ ഈ പ്രദേശത്തിന്റെ പ്രതലരചനയില്‍ മുഖ്യമായ പങ്കു വഹിച്ചിരുന്നത് ഹിമനദീയന (glaciation)ങ്ങളായിരുന്നു. പ്ലീസ്റ്റോസീന്‍ യുഗത്തില്‍ വടക്കേ അമേരിക്കയുടെ ഏതാണ്ട് മുഴുവന്‍ ഭാഗവുംതന്നെ ഹിമാവരണത്തിലായിരുന്നു. വന്‍കരയിലെ ഹിമനദീയനം കനേഡിയന്‍ ഷീല്‍ഡ് പ്രദേശത്തെ കേന്ദ്രീകരിച്ചായിരുന്നു. ഇതിന്റെ ഫലമായി പ്രസ്തുത മേഖലയുടെ തെക്കന്‍ ചരിവുകളില്‍ ഉപരിശിലാപടലങ്ങളൊക്കെത്തന്നെ കരണ്ടെടുക്കപ്പെട്ട് ഏറ്റവും അടിയിലെ വളരെ പ്രായംചെന്ന പടലങ്ങള്‍ ദൃശ്യശിലാതലങ്ങളായി മാറിയിട്ടുണ്ട്. അങ്ങിങ്ങായിക്കാണുന്ന ഇന്‍സെല്‍ബെര്‍ഗു (Inselberg) കള്‍ കഴിച്ചാല്‍ പൊതുവേ നിരപ്പായ പ്രദേശമാണിവിടം. ഹിമാനീകൃത തടാകങ്ങളും ചതുപ്പുകളും ധാരാളമായി കാണാം. വളരെ അപൂര്‍വമായി അനേകശതം മീ. ഉയരത്തില്‍ എഴുന്നുകാണുന്ന അവശിഷ്ടപര്‍വതങ്ങളും ഉണ്ട്.

മധ്യമേഖല

കനേഡിയന്‍ ഷീല്‍ഡിനെ ചുറ്റി ഏതാണ്ട് വ. പടിഞ്ഞാറ് തെ. കിഴക്കായി കിടക്കുന്ന ഈ മേഖലയ്ക്കും ഹിമാനീകൃതസ്ഥലരൂപമാണുള്ളത്. കനേഡിയന്‍ ഷീല്‍ഡ് പ്രദേശത്തുനിന്നും ഹിമാനികള്‍ വഹിച്ചുനീക്കിയ ശിലാപദാര്‍ഥങ്ങള്‍ നിക്ഷേപിക്കപ്പെട്ട ഈ മേഖല സമതലപ്രദേശമായിത്തീര്‍ന്നിരിക്കുന്നു. പാലിയോസോയിക് യുഗത്തിലെ ശിലാക്രമങ്ങള്‍ അങ്ങിങ്ങായി എഴുന്നുനില്ക്കുന്ന ഈ പ്രദേശങ്ങളില്‍ കുടം കമഴ്ത്തിയതുപോലുള്ള കുന്നുകളും പ്രകൃതിസിദ്ധമായ ശിലാകമാനങ്ങളും ദ്രോണികളും തടപ്രദേശങ്ങളും ഇടകലര്‍ന്നുകാണുന്നു. മധ്യമേഖലയുടെ പടിഞ്ഞാറരികില്‍ റോക്കിപര്‍വതനിരകളില്‍നിന്ന് നീക്കം ചെയ്യപ്പെട്ട മിസോസോയിക്-ടെര്‍ഷ്യറി യുഗങ്ങളിലെ പ്രായംകുറഞ്ഞ ശിലാവസാദങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. മിസ്സൌറി നദിക്കു കിഴക്കും ഒഹായോ നദിക്കു വടക്കുമായുള്ള പ്രദേശത്താണ് ഹിമാനികളാല്‍ നീക്കം ചെയ്യപ്പെട്ട അവശേഷം (debris) പൂര്‍ണമായി നിക്ഷിപ്തമായിരിക്കുന്നത്. ഗ്രേറ്റ് ലേക്സ് തടാകങ്ങളായി മാറിയ ഭൂഭാഗങ്ങളിലെ ശിലാപദാര്‍ഥങ്ങള്‍ അടര്‍ത്തി മാറ്റപ്പെട്ട് ഇവിടെ നിക്ഷേപിക്കപ്പെട്ടതായി കാണാം. ഒറ്റപ്പെട്ട കുന്നുകളൊഴികെ മേഖലയാകെ ഏറെക്കുറെ സമതലമായി കാണപ്പെടുന്നു. മധ്യമേഖലയുടെ തെ.കിഴക്കരികിലും സീമാന്തപ്രദേശങ്ങളിലും ഹിമനദീയനത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നില്ല. ഈ പ്രദേശങ്ങളില്‍ നിമ്നോന്നതമായ ഭൂപ്രകൃതിയാണുള്ളത്.

അപ്പലേച്ചിയന്‍ പ്രദേശം

പാലിയോസോയിക് ശിലാക്രമങ്ങള്‍ക്ക് പ്രാമുഖ്യമുള്ള പഴക്കംചെന്ന ഭൂഭാഗമാണ് ഇവിടം. വിവിധ യുഗങ്ങളില്‍ പ്രോത്ഥാനപ്രക്രിയകള്‍ക്കു (upheavals) വിധേയമായതിന്റെ ലക്ഷണങ്ങള്‍ സ്പഷ്ടമാണ്; പ. പകുതിയില്‍ വലനപ്രക്രിയകളുടെയും കിഴക്കരികില്‍ ഭൂഭ്രംശത്തിന്റെയും പരിണതരൂപങ്ങള്‍ ദൃശ്യമാണ്. പീഡ്മോണ്ട്, ബ്ളൂറിഡ്ജ് എന്നീ പര്‍വതപങ്ക്തികളില്‍ തീവ്രമായ പര്‍വതനത്തിന്റെ ഫലമായി രൂപംകൊണ്ടിട്ടുള്ള ശിലാക്രമങ്ങളാണുള്ളത്. ന്യൂ ഇംഗ്ലണ്ടിലും കാനഡയുടെ കിഴക്കരികിലുമായി വ്യാപിച്ചുകാണുന്ന നിരകളിലും പര്‍വതനത്തിന്റെ തീവ്രത ദൃശ്യമാണ്. പൊതുവേ സങ്കീര്‍ണമായ ശിലാഘടനയാണുള്ളത്. ഏതാണ്ട് സമാന്തരമായി കിടക്കുന്ന വിവിധ മലനിരകള്‍ മുറിച്ചൊഴുകുന്ന ധാരാളം നദികളും ശക്തമായ അപരദനത്തിന്റെ ഫലമായി രൂപംകൊണ്ട നിരവധി ഉടവുകളും ഇവിടങ്ങളില്‍ക്കാണാം. താഴ്വരപ്രദേശങ്ങള്‍ സമുദ്രനിരപ്പില്‍നിന്ന് സു.100-300 മീ. വരെ ഉയരത്തിലാണ്. അങ്ങിങ്ങായി എഴുന്നുകാണുന്ന ഒറ്റപ്പെട്ട കുന്നുകള്‍ സാമാന്യം ഉയരമുള്ളവയാണ്.

തീരസമതലങ്ങള്‍

പൊതുവേ പ്രായംകുറഞ്ഞ അവസാദശിലാശേഖരങ്ങളുടേതായ ഭൂപ്രദേശമാണിത്. മധ്യമേഖലയിലെ ശിലാതലങ്ങള്‍ കിഴക്കോട്ടു ചരിഞ്ഞിറങ്ങുന്ന നിലയില്‍ അവസ്ഥിതമായിരിക്കുന്നു. ഇവയെ മൂടിക്കാണുന്ന മിസോസോയിക്-ടെര്‍ഷ്യറി യുഗങ്ങളിലെ അവസാദങ്ങളാണ് തീരസമതലത്തിലുള്ളത്. ധാരാളം ചതുപ്പുകളും ചെളിപ്രദേശങ്ങളും നിറഞ്ഞുകാണുന്നു. നിരന്ന പ്രദേശങ്ങള്‍ മിക്കവയും സമുദ്രനിരപ്പില്‍നിന്ന് ഏതാനും മീറ്ററുകള്‍മാത്രം ഉയരത്തിലുള്ളവയാണ്.

റോക്കി പര്‍വതപ്രദേശം

സങ്കീര്‍ണമായ ഘടനയും ദുര്‍ഗമമായ ഭൂപ്രകൃതിയുമുള്ള റോക്കിപ്രദേശം വന്‍കരയിലെ ഏറ്റവും ഉയര്‍ന്ന ഭൂഭാഗമാണ്. ഉയര്‍ന്ന കൊടുമുടികളും കുത്തനെയുള്ള ചരിവുകളും ഇടുങ്ങിയ താഴ്വരകളും അധികം വിസ്തൃതമല്ലാത്ത പീഠപ്രദേശങ്ങളും ഒക്കെയായി വിവര്‍ത്തനിക (Tectonic) പ്രക്രിയകള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. സജീവവും കെട്ടടങ്ങിയതുമായ നിരവധി അഗ്നിപര്‍വതങ്ങള്‍ ഉള്‍ക്കൊള്ളുന്ന അസ്വസ്ഥമായ ഈ പര്‍വതപങ്ക്തികള്‍ അപ്പലേച്ചിയന്‍ നിരകളെ അപേക്ഷിച്ചു പ്രായം കുറഞ്ഞവയാണ്.

മണ്ണിനങ്ങള്‍

കി. ഷിക്കാഗോ വരെയും, തെ. ടെക്സാസിലെ സാന്‍ അന്റോണിയോ വരെയും വ. ആല്‍ബെര്‍ട്ടായിലെ എഡ്മണ്‍ടണ്‍ വരെയും വ്യാപിച്ച്, ഏതാണ്ട് ത്രികോണാകൃതിയില്‍ കാണപ്പെടുന്ന പ്രയറിപ്രദേശത്തെ മണ്ണാണ് ഉര്‍വരതയില്‍ മികച്ചുനില്ക്കുന്നത്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ തീവ്രമായ അപരദനംമൂലം മണ്ണിലെ പോഷകാംശങ്ങള്‍, വിശിഷ്യ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയവ കുറവായിക്കാണുന്നു. ശുഷ്കപ്രദേശങ്ങളിലും ശൈത്യമേഖലയിലും ജലദൗര്‍ലഭ്യവും ജൈവാംശങ്ങളുടെ കുറവും മൂലം വളക്കൂറുകുറഞ്ഞ മണ്ണാണുള്ളത്.

അലാസ്കയിലെ ജൂണി ഹിമപ്പരപ്പ്

നദീതടങ്ങളിലും പര്‍വതനിരകള്‍ക്കിടയിലുള്ള താഴ്വാരപ്രദേശങ്ങളിലും അധികം വിസ്തൃതമല്ലാത്ത ഫലഭൂയിഷ്ഠ മേഖലകളുണ്ട്. എക്കല്‍മണ്ണോ, ലാവാമണ്ണോ നിറഞ്ഞ പ്രദേശങ്ങളാണ് ഇവ. മരുപ്പച്ചകളും ഇക്കൂട്ടത്തില്‍പ്പെടുന്നു. മെക്സിക്കോയുടെ തെ. ഭാഗത്തുള്ള ഫലഭൂയിഷ്ഠങ്ങളായ താഴ്വാരപ്രദേശങ്ങള്‍ ഇതിനുദാഹരണമാണ്. വെസ്റ്റ് ഇന്‍ഡീസ് ദ്വീപസമൂഹത്തില്‍ മണ്ണിന് പൊതുവേ ഉര്‍വരത കൂടുതലാണ്.

ദ്വീപുകള്‍

പൊതുവേ ക്രമരഹിതമായ വന്‍കരയുടെ തീരദേശത്തിന് ഉദ്ദേശം 3,00,000 കി.മീ. ദൈര്‍ഘ്യമുണ്ട്. ആര്‍ട്ടിക് ദ്വീപസമൂഹം ഗ്രെയ്റ്റര്‍ ആന്‍ഡ് ലെസര്‍ ആന്റിലെസ്, അലക്സാണ്ടര്‍ ദ്വീപസമൂഹം തുടങ്ങിയവ വടക്കേ അമേരിക്കന്‍ തീരത്തെ പ്രധാന ദ്വീപുകളാകുന്നു. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡ് അത്ലാന്തിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയുടെ ഭാഗമാണെങ്കിലും ഗ്രീന്‍ലന്‍ഡ് ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള ഒരു പ്രവിശ്യയാണ്. അത്ലാന്തിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ന്യൂഫൌണ്ട്ലന്‍ഡ് കനേഡിയന്‍ തീരത്തെ പ്രധാന ദ്വീപുകളില്‍ ഒന്നാകുന്നു. പസിഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന വാന്‍ക്യൂവര്‍, അല്യൂറ്റൈയ്ന്‍ ദ്വീപുകള്‍ എന്നിവയും വടക്കേ അമേരിക്കയുടെ ഭാഗമാണ്. കരീബിയന്‍ കടലിലെ ദ്വീപുകള്‍ പൊതുവേ വെസ്റ്റ് ഇന്‍ഡീസ് എന്ന പേരില്‍ അറിയപ്പെടുന്നു. ബഹാമസ്, ഗ്രെയ്റ്റര്‍ ആന്റിലെസ്, ലെസര്‍ ആന്റിലെസ് എന്നിവ ഈ ഗണത്തില്‍പ്പെടുന്നു. കരീബിയ ദ്വീപുകളില്‍ ഏറ്റവും വലിയ ദ്വീപായ ക്യൂബ ഗ്രെയ്റ്റര്‍ ആന്റിലെസ് ദ്വീപ സമൂഹത്തില്‍പ്പെടുന്നു.

മെക്സിക്കോ ഉള്‍ക്കടലാണ് വന്‍കരതീരത്തെ ഏറ്റവും വലിയ ഉള്‍ക്കടല്‍; ഹഡ്സണ്‍ ഉള്‍ക്കടല്‍ രണ്ടാം സ്ഥാനത്തും. സെ. ലാറന്‍സ് ഉള്‍ക്കടല്‍, കാലിഫോര്‍ണിയ ഉള്‍ക്കടല്‍ എന്നിവയാണ് മറ്റുള്ളവ.

ജലസമ്പത്ത്

നദികള്‍

ലോകത്തിലെ വന്‍നദികളില്‍ പലതും വടക്കേ അമേരിക്കയിലാണുള്ളത്. ഇവയില്‍ ഏറ്റവും പ്രമുഖം മിസിസിപ്പി നദീവ്യൂഹമാണ്. മിനസോട്ടാ സംസ്ഥാനത്തിന്റെ വ. ഭാഗത്തുള്ള ഹിമാനീഭവ (glacial) തടാകങ്ങളില്‍നിന്നുമാണ് മിസിസിപ്പി നദിയുടെ ഉദ്ഭവം. മെക്സിക്കോ ഉള്‍ക്കടലില്‍ പതിക്കുന്ന ഈ നദിയുടെ ആകെ നീളം 4,000 കി.മീ. ആണ്. മിസിസിപ്പിയുടെ പ്രധാന പോഷകനദിയായ മിസ്സൌറിക്ക് 4,320 കി.മീ. നീളമുണ്ട്. റോക്കിപര്‍വതനിരകളില്‍നിന്നാണ് ഇതിന്റെ ഉദ്ഭവം. മറ്റൊരു പ്രധാന പോഷകനദിയായ ഒഹായോ അപ്പലേച്ചിയന്‍ നിരകളില്‍ നിന്നുദ്ഭവിച്ച് 2,080 കി.മീ. ഒഴുകി മിസിസിപ്പിയില്‍ ചേരുന്നു. ദ്രുമാകൃതി അപവാഹത്തിന്റെ (dendritic drainage) ഉത്തമമാതൃകയായ മിസിസിപ്പി വ്യൂഹത്തിന്റെ ആവാഹക്ഷേത്രം യു.എസ്സിന്റെ പകുതിഭാഗത്തിലേറെ വ്യാപിച്ചിരിക്കുന്നു.

മധ്യസമതലത്തിന്റെ വ.ഭാഗത്തുള്ള പ്രധാന നദി ആര്‍ട്ടിക് സമുദ്രത്തില്‍ പതിക്കുന്ന മെക്കന്‍സിയാണ്. ഏതാണ്ട് മിസിസിപ്പിയോളംതന്നെ നീളമുള്ള ഈ നദിക്ക് വലിയ പോഷകനദികള്‍ ഇല്ലെന്നുതന്നെ പറയാം; ഉള്ളവ റോക്കിനിരകളിലോ കാനഡയിലെ ഹിമാനീഭവ തടാകങ്ങളിലോ നിന്നും ഉദ്ഭവിക്കുന്ന ചെറുനദികളാണ്.

സുപ്പീരിയര്‍, മിഷിഗണ്‍, ഹ്യൂറണ്‍, ഈറി, ഒണ്ടാറിയോ എന്നീ ശുദ്ധജലതടാകങ്ങളും നിരവധി ചെറുതടാകങ്ങളും ചേര്‍ന്ന 'ഗ്രേറ്റ് ലേക്സ്' ജലാശയവ്യൂഹത്തിലൂടെ ഒഴുകി അത്ലാന്തിക്കിലെത്തുന്ന സെന്റ് ലോറന്‍സ് നദിയാണ് മൂന്നാമത്തേത്. റോക്കി പര്‍വതനിരകളുടെ മധ്യത്ത് ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി കാലിഫോര്‍ണിയ ഉള്‍ക്കടലില്‍ പതിക്കുന്ന കൊളറാഡോ നാലാം സ്ഥാനം അലങ്കരിക്കുന്നു. റോക്കി നിരകളുടെ വടക്കേ അറ്റത്തുനിന്നുദ്ഭവിച്ച് അലാസ്കയിലൂടെ ഒഴുകി ബെറിംഗ് കടലില്‍ വീഴുന്ന യൂക്കണ്‍ മറ്റൊരു പ്രധാന നദിയാണ്. യു.എസ്.-മെക്സിക്കോ അതിര്‍ത്തിയിലൂടെ കിഴക്കോട്ടൊഴുകി മെക്സിക്കോ ഉള്‍ക്കടലില്‍ വീഴുന്ന റയോഗ്രാന്റെയും വന്‍നദികളില്‍ ഒന്നാണ്.

യു.എസ്സിന്റെ കിഴക്കന്‍ഭാഗത്ത് അപ്പലേച്ചിയന്‍ നിരകളില്‍നിന്നും ഉദ്ഭവിച്ച് അത്ലാന്തിക്കിലേക്കൊഴുകുന്ന ധാരാളം ചെറുനദികളുണ്ട്. കണക്ടിക്കട്ട്, ഡെലവേര്‍, ഹഡ്സണ്‍, മൊഹാക്ക്, പോട്ടോമാക് തുടങ്ങിയവയാണ് ഇക്കൂട്ടത്തില്‍ പ്രമുഖം. റോക്കിയുടെ പടിഞ്ഞാറന്‍ ചരിവില്‍നിന്നു പസിഫിക്കിലേക്കൊഴുകുന്നവയുമുണ്ട്. ഇവയില്‍ സ്നേക്, കൊളംബിയ, ഫ്രേസര്‍ എന്നീ നദികള്‍ പര്‍വതം മുറിച്ച് കിഴക്കോട്ടൊഴുകി യു.എസ്സിന്റെ വ. പടിഞ്ഞാറന്‍ ഭാഗം കടന്നു കാനഡയിലെത്തി തടാകങ്ങളില്‍ പതിക്കുന്നു. മെക്സിക്കോ പ്രദേശത്തും ധാരാളം ചെറുനദികളുണ്ട്.

തടാകങ്ങള്‍

വന്‍കരയുടെ വടക്കന്‍ഭാഗത്താകെ, വിശിഷ്യ സമതലപ്രദേശങ്ങളില്‍, ഹിമാനീജന്യതടാകങ്ങളുടെ ബാഹുല്യം കാണാം. ഗ്രേറ്റ് ലേക്സില്‍ ഉള്‍പ്പെട്ട സുപ്പീരിയര്‍ (82,414 ച.കി.മീ.), മിഷിഗണ്‍ (58,016 ച.കി.മീ.), ഹ്യൂറണ്‍ (59,570 ച.കി.മീ.), ഈറി (25,745 ച.കി.മീ.), ഒണ്ടാറിയോ (19,529 ച.കി.മീ.) എന്നിവ ഗതാഗതക്ഷമങ്ങളായ വന്‍തടാകങ്ങളാണ്. ഈ തടാകങ്ങളൊക്കെത്തന്നെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. സുപ്പീരിയറിനും മിഷിഗണുമിടയ്ക്കുള്ള നദീമാര്‍ഗം വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് ദുര്‍ഗമമായതിനാല്‍ അവയെ 'സൂകനാല്‍' എന്ന കൃത്രിമത്തോടു മുഖാന്തരം യോജിപ്പിച്ചിരിക്കുന്നു; കപ്പലുകള്‍ക്കു സഞ്ചരിക്കാവുന്നവിധം അഗാധമാണ് ഇവിടം. മിഷിഗണ്‍, ഹ്യൂറണ്‍ എന്നിവ ഒന്നിനൊന്നു തൊട്ടുകിടക്കുന്നു. ഹ്യൂറണ്‍, ഈറി എന്നിവയ്ക്കിടയ്ക്കായി സെന്റ് ക്ലെയര്‍ എന്ന ചെറിയ തടാകമുണ്ട്. ഹ്യൂറണും ഈ തടാകത്തിനുമിടയ്ക്കുള്ള നദീമാര്‍ഗത്തെ സെന്റ് ക്ലെയര്‍ എന്നും തടാകം മുതല്‍ ഈറി വരെയുള്ള നദിക്ക് ഡിട്രോയിറ്റ് എന്നും പേര്‍ പറയുന്നു. ഇവയൊക്കെത്തന്നെ വലിയ കപ്പലുകള്‍ക്കുള്‍പ്പെടെ സഞ്ചാരയോഗ്യമാണ്. ഈറി തടാകത്തിനും ഒണ്ടാറിയോ തടാകത്തിനുമിടയ്ക്കുള്ള നയാഗ്രാ നദിയിലാണു ലോകപ്രസിദ്ധമായ നയാഗ്രാ വെള്ളച്ചാട്ടം. (നോ: നയാഗ്രാ) ഈ ഭാഗത്തു വെല്ലന്‍ഡ് കനാല്‍ എന്നറിയപ്പെടുന്ന കപ്പല്‍ത്തോടിലൂടെ ജലഗതാഗതം സുഗമമാക്കിയിരിക്കുന്നു. സെന്റ് ലോറന്‍സ് മുഖം ശിശിരകാലത്തു മഞ്ഞുമൂടിപ്പോവുക പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെ സെന്റ് ലോറന്‍സ് ഉള്‍ക്കടല്‍ എല്ലാക്കാലത്തും തുറന്നുകിടക്കുന്ന അവസ്ഥ സംജാതമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ജലഗതാഗത മാര്‍ഗങ്ങളിലൊന്നാണു സെന്റ് ലോറന്‍സ്-ഗ്രേറ്റ് ലേക്സ് വ്യൂഹം.

വ്യാവസായികവും സാംസ്കാരികവുമായ പുരോഗതിയുടെ ഔന്നത്യത്തിലെത്തിയിരിക്കുന്ന വടക്കേ അമേരിക്ക ജലോപഭോഗത്തില്‍ ആപേക്ഷികമായ വികാസം നേടിയിരിക്കുന്നു. മഴ പെയ്തുവീഴുന്ന ജലം സംഭരണികളിലും മറ്റു കൃത്രിമ ജലാശയങ്ങളിലുമായി സംഭരിച്ചുനിര്‍ത്തി, പരാമവധി പ്രയോജനപ്പെടുത്തുവാനുള്ള വ്യവസ്ഥകള്‍ നിലവിലുണ്ട്. ശുഷ്കപ്രദേശങ്ങളില്‍ കുഴല്‍ക്കിണറുകള്‍വഴി ഭൂജലം ഉപയോഗിക്കുന്നതിനുള്ള ശാസ്ത്രീയ ശ്രമങ്ങളും നടന്നുകഴിഞ്ഞിരിക്കുന്നു. ജലസേചനസമ്പ്രദായം പരമാവധി വികസിച്ചിട്ടുണ്ട്. നദീമാര്‍ഗങ്ങളെ പരസ്പരമോ തടാകങ്ങളുമായോ യോജിപ്പിക്കുന്ന ആഴമുള്ള തോടുകള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. ഇവയില്‍ മിക്കതും ഗതാഗതക്ഷമവുമാണ്. ജലവൈദ്യുതി ഉത്പാദനത്തിനുള്ള സാധ്യതകള്‍ ഏതാണ്ടു പൂര്‍ണമായും ചൂഷണം ചെയ്യപ്പെട്ടുവരുന്നു.

കാലാവസ്ഥ

ആര്‍ട്ടിക് രീതിയിലുള്ള അതിശൈത്യം മുതല്‍ ഉഷ്ണമേഖലയിലെ അത്യുഷ്ണാവസ്ഥ വരെ വൈവിധ്യം നിറഞ്ഞ കാലാവസ്ഥാപ്രകാരങ്ങള്‍ ഈ വന്‍കരയില്‍ അനുഭവപ്പെടുന്നു. കാനഡയുടെ വ. തീരം, അലാസ്ക, ഗ്രീന്‍ലന്‍ഡ് തുടങ്ങിയ ഉച്ചാക്ഷാംശപ്രദേശങ്ങള്‍ ഏറിയ കൂറും അതിശൈത്യകാലാവസ്ഥയിലാണ്. വന്‍കരയിലെ താപനില പൊതുവേ തെ. നിന്നും വടക്കോട്ടു കുറഞ്ഞുവരുന്നു.

കിഴക്കുനിന്നു വീശുന്ന ധ്രുവവാതങ്ങളും മധ്യമേഖലയിലെ പടിഞ്ഞാറന്‍ കാറ്റുകളും പരസ്പരം സന്ധിക്കുന്ന ഒരു അക്ഷാംശീയമേഖലയിലാണ് ഈ വന്‍കരയുടെ സ്ഥിതി. വിരുദ്ധസ്വഭാവമുള്ള വായുപിണ്ഡങ്ങളുടെ (air-masses) ഏറ്റുമുട്ടലുകളാണ് വൈവിധ്യമുള്ള കാലാവസ്ഥാപ്രകാരങ്ങള്‍ക്ക് കാരണമാകുന്നത്. വന്‍കരയുടെ മധ്യഭാഗത്ത് ചക്രവാതങ്ങളുടെ പ്രഭാവം കാണാം. ഉത്തരായണകാലത്ത് സൂര്യന്റെ വടക്കോട്ടുള്ള ചലനത്തിനനുസരിച്ച് ഈ ചക്രവാതങ്ങളുടെ ഗതിപഥങ്ങളും ക്രമേണ വടക്കോട്ടു നീങ്ങുന്നു. ഈ വ്യതിയാനം റോക്കിപര്‍വതത്തിനു കിഴക്കായുള്ള മിക്ക മേഖലകളിലെയും കാലാവസ്ഥയെ സാരമായി ബാധിക്കുന്നു. ഏറ്റവും വടക്കായുള്ള ഭാഗങ്ങളില്‍ ചക്രവാതങ്ങളുടെ സ്വാധീനത കാണുന്നില്ല. ഇവിടെ തണുത്ത ഗ്രീഷ്മകാലവും അതിശൈത്യമുള്ള ശിശിരകാലവുമായി ആര്‍ട്ടിക് കാലാവസ്ഥ അനുഭവപ്പെടുന്നു. ഈ പ്രദേശത്ത് വര്‍ഷണ(precipitation)ത്തിന്റെ തോത് നന്നേ കുറവാണ്.

ശിശിരകാലത്ത് വന്‍കരയിലെ മിക്ക പ്രദേശങ്ങളിലും ചുഴലിക്കൊടുങ്കാറ്റുകള്‍ വീശുന്നു. ഏഷ്യാ വന്‍കരയുടെ കിഴക്കന്‍ അരികുകളില്‍ രൂപംകൊണ്ടു കിഴക്കോട്ട് നീങ്ങുന്ന വായുപിണ്ഡങ്ങള്‍ പസിഫിക് സമുദ്രം കടന്ന് വടക്കേ അമേരിക്കയുടെ പ. തീരത്തെത്തുന്നു. നീരാവി നിറഞ്ഞ ഈ വായുപിണ്ഡങ്ങള്‍ റോക്കിനിരകളില്‍ തട്ടിയുയര്‍ന്ന് വന്‍കരയുടെ പ. തീരത്തു ധാരാളം മഴ പെയ്യിക്കുന്നു; സാമാന്യമായി ഹിമപാതവുമുണ്ടാകാം. കാലിഫോര്‍ണിയയുടെ തെ. ഭാഗങ്ങളില്‍ ഈ രീതിയിലുള്ള മഴ വളരെ വിരളമാണ്.

കടലില്‍ നിന്നെത്തുന്ന ഈ ചക്രവാതങ്ങള്‍ റോക്കിപര്‍വതം കടക്കുന്നതോടെ നീരാവിശോഷിതമായിത്തീരുന്നു; എങ്കിലും താഴ്വരപ്രദേശത്തേക്കു ശക്തമായി വീശുന്നു. ചിലപ്പോഴൊക്കെ ചെറിയ തോതില്‍ വര്‍ഷപാതമുണ്ടാക്കുകയും ചെയ്യും. വന്‍കരയുടെ വ. ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന ജലാശയങ്ങള്‍ മിക്കപ്പോഴും ഈ ചുഴലിക്കാറ്റുകളെ നീരാവിസമ്പുഷ്ടമാക്കി മഴ പെയ്യിക്കാറുണ്ട്. സെന്റ് ലോറന്‍സ് തടപ്രദേശത്ത് ഈ രീതിയില്‍ ധാരാളം മഴ ലഭിക്കുന്നു. കാലിഫോര്‍ണിയ കടന്ന് കിഴക്കോട്ടു വീശുന്ന ചുഴലിക്കാറ്റുകള്‍ മെക്സിക്കോ ഉള്‍ക്കടലില്‍നിന്നും വീശുന്ന നീരാവിപൂര്‍ണമായ കാറ്റുകളുമായി കൂടിക്കലരുന്നതോടെ മിസിസിപ്പി തടത്തില്‍ ധാരാളമായി മഴ പെയ്യുന്നു.

ഗ്രീഷ്മകാലമാകുമ്പോഴേക്കും ചുഴലിക്കാറ്റുകളുടെ പഥങ്ങള്‍ വടക്കോട്ടു നീങ്ങുന്നു; അപൂര്‍വമായി മാത്രമേ ഇവ പ്രത്യക്ഷപ്പെടാറുള്ളു. വന്‍കരയുടെ വ.പ. അരികില്‍ മാത്രമാണ് ഗ്രീഷ്മകാലത്ത് ഇവ വീശുന്നത്. ഈ വ്യതിചലനം മൂലം വന്‍കരയ്ക്കുള്ളിലെ നിരന്ന പ്രദേശങ്ങളില്‍ ശുഷ്കമായ കാലാവസ്ഥ അനുഭവപ്പെടുന്നു. ഈ കാലത്ത് ഉന്നതപ്രദേശങ്ങളില്‍ അപൂര്‍വമായി ഇടിമഴ ഉണ്ടാകാറുണ്ട്. അത്‍ലാന്തിക്കില്‍നിന്നു വീശുന്ന വായുപിണ്ഡങ്ങളാണ് ഇവയ്ക്കു നിദാനം.

റോക്കിനദികള്‍ക്കു കിഴക്കായുള്ള ഉള്‍പ്രദേശത്തെ സ്ഥിതി തുലോം വിഭിന്നമാണ്. ചക്രവാതങ്ങളുടെ വടക്കോട്ടുള്ള നീക്കം മൂലം ഈ പ്രദേശത്തും മഴ പെയ്യാനുള്ള സാധ്യത വിരളമായിത്തീരുന്നു. എന്നാല്‍ അപൂര്‍വമായി പേമാരി ഉണ്ടാകാറുണ്ട്. അത്ലാന്തിക്കിലെ ഉഷ്ണമേഖലാഭാഗത്തുനിന്നും വന്‍കരയിലേക്കു വീശുന്ന കാറ്റുകള്‍ പ്രബലമായിത്തീരുമ്പോഴാണ് ഇങ്ങനെ മഴ ലഭിക്കാറുള്ളത്. യു.എസ്സിന്റെ കി. ഭാഗങ്ങളിലും കാനഡയുടെ തെ.കി. അരികുവരേക്കും ഗതിമാറി വീശുന്ന അത്‍ലാന്തിക് വായുപിണ്ഡങ്ങളില്‍നിന്ന് ഗ്രീഷ്മകാലത്ത് സാമാന്യം മഴ ലഭിച്ചുവരുന്നു.

മധ്യ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ പ്രദേശങ്ങളിലെ മാധ്യതാപനില വളരെ ഉയര്‍ന്നതാണ്. സൂര്യന്‍ ഉത്തരാര്‍ധഗോളത്തിലായിരിക്കുമ്പോള്‍ കനത്ത മഴയും മറ്റു കാലങ്ങളില്‍ സാമാന്യമായ വരള്‍ച്ചയും ഈ കാലാവസ്ഥയുടെ പ്രത്യേകതകളാണ്. അത്ലാന്തിക്കില്‍നിന്നു വീശുന്ന കാറ്റുകളാണ് മഴയ്ക്കു നിദാനം.

ഗ്രീഷ്മകാലത്തിന്റെ അന്ത്യത്തില്‍ ചുഴലിക്കൊടുങ്കാറ്റുകള്‍ സാധാരണമാണ്. കനത്ത മഴ പെയ്യിക്കുന്ന വിനാശകരമായ കാറ്റുകളാണ് ഇവ. ശിശിരകാലത്ത് പൊതുവേ ശാന്തവും നിര്‍മലവുമായ കാലാവസ്ഥയായിരിക്കും.

സസ്യജാലം

കാലാവസ്ഥ, ഭൂപ്രകൃതി, മണ്ണ് എന്നിവയ്ക്കനുസരിച്ച് പ്രകൃത്യാ ഉള്ള സസ്യജാലങ്ങളുടെ സവിശേഷത അടിസ്ഥാനമാക്കി വന്‍കരയെ വിവിധ മേഖലകളായി തിരിക്കാവുന്നതാണ്. മനുഷ്യാധിവാസവും തുടര്‍ന്നുള്ള ജീവസന്ധാരണപ്രക്രിയകളും പ്രകൃത്യായുള്ള അവസ്ഥയില്‍ വലുതായ വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്.

വന്‍കരയുടെ വടക്കരികിലെ ആര്‍ട്ടിക് മേഖലയില്‍ അതിശൈത്യംമൂലം സസ്യങ്ങളുടെ വളര്‍ച്ച തടസ്സപ്പെടുന്നു. ഇവിടെ പായല്‍ തുടങ്ങിയ സൂക്ഷ്മസസ്യങ്ങള്‍ക്കാണ് പ്രാധാന്യമുള്ളത്. തുന്ദ്രാരീതിയിലുള്ള ഈ സസ്യജാലങ്ങള്‍ വിവിധയിനം ലൈക്കനുകളും വളരെ ചെറിയ ചെടികളും ഉള്‍പ്പെടുന്നതാണ്. ആര്‍ട്ടിക്മേഖലയ്ക്കു തൊട്ടു തെക്കുള്ള ഉപ ആര്‍ട്ടിക്മേഖലയില്‍ അതിശൈത്യമുള്ള ശിശിരകാലവും ചൂടു കുറഞ്ഞ് ദീര്‍ഘമായ വേനല്‍ക്കാലവുമാണുള്ളത്. തന്‍മൂലം ബെര്‍ച്ച്, വില്ലോ, അല്‍ഡെര്‍, സ്പ്രൂസ് തുടങ്ങിയുള്ള വിവിധയിനം വൃക്ഷങ്ങള്‍ വളര്‍ച്ച മുരടിച്ച നിലയില്‍ വളരെ പൊക്കത്തിലല്ലാതെ കാണുന്നു. തെക്കോട്ടു വരുന്തോറും സൂചികാഗ്രവൃക്ഷങ്ങളുടെ ആധിക്യമുള്ള ടൈഗാവനപ്രദേശമാണ്. ഇവിടെ സ്പ്രൂസ്, ഫര്‍, പൈന്‍ തുടങ്ങിയ വൃക്ഷങ്ങള്‍ ബെര്‍ച്ച്, വില്ലോ, ലാര്‍ച്ച്, പോപ്ളാര്‍ തുടങ്ങിയവയുമായി ഇടകലര്‍ന്നു കണ്ടുവരുന്നു.

നെവാദായിലെ 'എലിഫന്റ് റോക്ക്

ആര്‍ട്ടിക്-ഉപ ആര്‍ട്ടിക് മേഖലകള്‍ വന്‍കരയുടെ കിഴക്കും പടിഞ്ഞാറും ഓരങ്ങളില്‍ താണ അക്ഷാംശങ്ങളിലേക്കു വ്യാപിച്ചു കാണുന്നു. പ. റോക്കി പര്‍വതങ്ങളോടും കി. അപ്പലേച്ചിയന്‍ നിരകളോടും ബന്ധപ്പെട്ട ഉന്നത പ്രദേശങ്ങളിലെ മാധ്യതാപനില സമാന അക്ഷാംശത്തിലുള്ള മറ്റു താഴ്വാരങ്ങളിലെക്കാള്‍ കുറവായിരിക്കുന്നതാണ് ഇതിനു കാരണം. റോക്കി പര്‍വതങ്ങള്‍ സമുദ്രത്തില്‍നിന്നുള്ള ജലാംശം നിറഞ്ഞ വായുവിനെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കുന്നതിനാല്‍, പര്‍വതത്തിന്റെ കി. ചരിവുകളും സമീപപ്രദേശങ്ങളും മഴനിഴല്‍ പ്രദേശങ്ങള്‍ ആണ്. നേരേമറിച്ച് പ. ചരിവുകളില്‍ കനത്ത വര്‍ഷപാതമുണ്ടാകുകയും ചെയ്യുന്നു. ഈ പ്രദേശങ്ങളില്‍ 60 മീ. ലേറെ ഉയരത്തില്‍ വളരുന്ന വന്‍വൃക്ഷങ്ങള്‍ ധാരാളമായി കണ്ടുവരുന്നു. പസിഫിക് തീരത്ത് മധ്യ അലാസ്കയിലെ താഴ്വരപ്രദേശങ്ങള്‍ വരെ സാമ്പത്തികപ്രാധാന്യമുള്ള വനങ്ങള്‍ സുലഭമാണ്. എന്നാല്‍ ഉന്നതപ്രദേശങ്ങളിലേക്കു പോകുന്തോറും താപനിലയിലെ കുറവു മൂലം വൃക്ഷങ്ങളുടെ വളര്‍ച്ച മുരടിക്കുന്നു. റോക്കി പര്‍വതങ്ങളുടെ ഉയര്‍ന്ന ശിഖരങ്ങളില്‍ തുന്ദ്രാരീതിയിലുള്ള സസ്യങ്ങളാണുള്ളത്. ഒറ്റപ്പെട്ട മഞ്ഞുമൂടിയ പ്രദേശങ്ങളും വിരളമല്ല.

ചക്രവാതങ്ങളുടെ പ്രഭാവംമൂലം മഴ ലഭിക്കുന്ന മധ്യമേഖലയില്‍ വിശാലപത്രവനങ്ങളാണുള്ളത്; ഇവയില്‍ മിക്കതും ഇലപൊഴിക്കുന്ന ഇനങ്ങളുമാണ്. വ. ഭാഗങ്ങളില്‍ ബെര്‍ച്ച്, ബീച്ച്, മേപ്പിള്‍, ഓക് തുടങ്ങിയ ഇനങ്ങള്‍ സമൃദ്ധമായി വളരുന്നു. തെക്കോട്ടു നീങ്ങുമ്പോള്‍ വാല്‍നട്ട്, ഹിക്കോറി, ഓക്, ടുലിപ് തുടങ്ങിയവയ്ക്കാണു പ്രാമാണ്യം. ഈ മേഖലയില്‍ പ്രകൃത്യായുള്ള സസ്യജാലം മിക്കവാറും ലുപ്തമായിത്തീര്‍ന്നിട്ടുണ്ട്. വനങ്ങള്‍ ഒട്ടുമുക്കാലും ശൂന്യമാക്കപ്പെട്ടുകഴിഞ്ഞു; സാമ്പത്തിക പ്രാധാന്യമുള്ള വൃക്ഷങ്ങള്‍ ശാസ്ത്രീയമായി വച്ചുപിടിപ്പിച്ചിട്ടുള്ള സംരക്ഷിതവനങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്.

തീരസമതലങ്ങളിലെ ഇളക്കമുള്ള മണ്ണില്‍ പൈന്‍മരങ്ങള്‍ സമൃദ്ധമായി വളരുന്നു. നദീതടങ്ങളിലെ ചെളിപ്രദേശങ്ങളില്‍ സൈപ്രസ് മരങ്ങളും പശമരങ്ങളുമാണു കൂടുതലായുള്ളത്. വൃക്ഷങ്ങളില്ലാതെ തുറസ്സായുള്ള ചതുപ്പുപ്രദേശങ്ങള്‍ പുല്ലു മൂടിക്കാണുന്നു.

റോക്കി പര്‍വതനിരകളുടെ കിഴക്കായുള്ള മഴനിഴല്‍ പ്രദേശം പൊതുവേ മരുപ്രദേശമാണ്. മഴക്കൂടുതലുള്ള പ്രദേശങ്ങളില്‍ ഉദ്ഭവിച്ച് ഈ പ്രദേശത്തുകൂടി ഒഴുകി നീങ്ങുന്ന ചുരുക്കം ചില നദികളുണ്ട്. അവയുടെ തടങ്ങളില്‍ കുറ്റിച്ചെടികള്‍ നിറഞ്ഞ പുല്‍മേടുകള്‍ കാണാം. ശേഷിച്ച പ്രദേശങ്ങളില്‍ കള്ളിച്ചെടികളും മറ്റു മരുസസ്യ(xerophyte)ങ്ങളുമാണുള്ളത്. ഇവയില്‍ മിക്കവയും മുള്‍ച്ചെടികളുമാണ്. 10 മീറ്ററോളം ഉയരത്തില്‍ വളരുന്ന മുള്‍ച്ചെടികള്‍ ഇവിടെ സാധാരണമാണ്.

പ. മരുഭൂമിക്കും കിഴക്കരികിലെ വനങ്ങള്‍ക്കുമിടയിലുള്ള മേഖല വിസ്തൃതമായ പുല്‍പ്രദേശമാണ്. ഈ പ്രദേശത്തിന്റെ കിഴക്കരികില്‍ താരതമ്യേന മഴ കൂടുതല്‍ ലഭിക്കുന്നു. തത്ഫലമായി ഇവിടെ കൃഷി അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. മഴ കുറവുള്ള പ. ഭാഗങ്ങള്‍ മേച്ചില്‍ സ്ഥലങ്ങളാണ്. ഈ പ്രദേശത്തിന്റെ കിഴക്കരികും സസ്യസമൃദ്ധമാണ്. രണ്ടു മീ. ലേറെ പൊക്കമുള്ള പുല്‍വര്‍ഗങ്ങളും കുറ്റിച്ചെടികളും ഇവിടെ കാണാം.

യു.എസ്. സംസ്ഥാനങ്ങളായ ഇല്ലിനോയി, അയോവ എന്നിവിടങ്ങളും തൊട്ടുകിടക്കുന്ന ടെക്സാസ്-ഒക്ലഹാമാ സമതലങ്ങളുടെ സീമാന്തപ്രദേശങ്ങളും അടങ്ങുന്ന ത്രികോണാകൃതിയിലുള്ള പ്രയറിപ്രദേശത്ത് നദീതടങ്ങളില്‍ മാത്രമേ വൃക്ഷങ്ങള്‍ വളര്‍ന്നുകാണുന്നുള്ളു. ഉയര്‍ന്ന പ്രദേശങ്ങളും ചരിവുതലങ്ങളും പുല്‍മേടുകളാണ്. പുല്ലുവര്‍ഗങ്ങളുടെ ഉയരം പ്രയറിപ്രദേശത്തിന്റെ വ.പ. ഭാഗങ്ങളിലേക്കു കടക്കുമ്പോള്‍ അനുക്രമമായി കുറഞ്ഞുകാണുന്നു. ഈ ഭാഗത്ത് ഇലപൊഴിക്കുന്ന ഇലവുവൃക്ഷങ്ങള്‍ക്കാണ് പ്രാധാന്യമുള്ളത്.

ഉഷ്ണമരുഭൂമിയും പുല്‍പ്രദേശങ്ങളും വന്‍കരയുടെ ഉള്‍ഭാഗത്തു മധ്യ അമേരിക്കയോളം വ്യാപിച്ചുകാണുന്നു. എന്നാല്‍ മെക്സിക്കോയുടെ തീരങ്ങളിലും കരീബിയന്‍ പ്രദേശത്തും നിത്യഹരിതവനങ്ങളാണുള്ളത്. പല ഉയരത്തിലുമുള്ള വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നതാണ് ഈ വനങ്ങള്‍. ഈ പ്രദേശത്തുള്ള പുല്‍മേടുകള്‍ പൊങ്ങിവളരുന്ന പുല്‍വര്‍ഗങ്ങള്‍ നിറഞ്ഞ 'സാവന്ന' മാതൃകയിലുള്ളവയാണ്.

ജന്തുവര്‍ഗങ്ങള്‍

ഉഷ്ണമേഖലാപ്രദേശങ്ങള്‍ വിവിധയിനം ജന്തുവര്‍ഗങ്ങളുടെ വിഹാരരംഗമാണ്. അനവധിയിനം കുരങ്ങുകള്‍, അണ്ണാന്‍, പക്ഷികള്‍, പാമ്പുകള്‍, ഉറുമ്പുവര്‍ഗങ്ങള്‍ തുടങ്ങിയവയെ ഇവിടെ ധാരാളമായി കാണാം.

മരുപ്രദേശങ്ങളില്‍ ജലദൌര്‍ലഭ്യം നിമിത്തം വലുപ്പമുള്ള മൃഗങ്ങള്‍ കാണപ്പെടുന്നില്ല. കുറുനരി, മുയല്‍ തുടങ്ങിയവയാണ് ഇവിടെ ധാരാളമായുള്ളത്. ഉരഗവര്‍ഗത്തില്‍പ്പെട്ട ജന്തുക്കളെയും മൂങ്ങ തുടങ്ങിയ പക്ഷികളെയും ഇവിടങ്ങളില്‍ കണ്ടുവരുന്നു. അമേരിക്കന്‍ കാട്ടുപോത്തിന്റെ ആസ്ഥാനമാണ് പ്രയറിപ്രദേശം. അനിയന്ത്രിതമായ വേട്ടയുടെ ഫലമായി ഇവ എണ്ണത്തില്‍ കുറഞ്ഞുവരുന്നു. ആന്റിലോപ്, കൊയോത്, ജാക് റാബിറ്റ് തുടങ്ങിയവയും അണ്ണാന്‍വര്‍ഗത്തില്‍പ്പെട്ട ജന്തുക്കളും ധാരാളമുണ്ട്. വെട്ടുകിളിയുടെ ശല്യവും ഉണ്ട്. പാമ്പ്, ആമ തുടങ്ങിയവയും വിട്ടില്‍, ഉറുമ്പ്, കൊതുക് മുതലായവയും വളരെയധികം കണ്ടുവരുന്നു. തീരസമതലങ്ങളില്‍ മാന്‍, കുറുനരി, കോവര്‍, സൂന്‍ക്, റാക്കൂണ്‍, മസ്ക്റാറ്റ്, അണ്ണാന്‍, മുയല്‍ തുടങ്ങിയവയാണു സാധാരണ കാണാറുള്ളത്.

ഉപ ആര്‍ട്ടിക് മേഖലയില്‍ കരടി, ലിങ്ക്, ചെന്നായ് തുടങ്ങിയ വന്യമൃഗങ്ങള്‍ നിവസിക്കുന്നു. കുറുനരി, മാന്‍, മൂസ്, എല്‍ക്, കരിബൂ തുടങ്ങിയവയും അണ്ണാന്‍, ബീവര്‍, മുയല്‍, മുള്ളന്‍പന്നി മുതലായവയും ധാരാളമുണ്ട്. വിവിധയിനം പക്ഷികളുടെ ഇടയില്‍ മരംകൊത്തികള്‍ പ്രത്യേകം പ്രാമാണ്യമര്‍ഹിക്കുന്നു. ആര്‍ട്ടിക് മേഖലയില്‍ അതിശൈത്യംമൂലം സമൃദ്ധമായ ജന്തുജീവിതം ദുഷ്കരമാണ്. ഗ്രീഷ്മകാലത്ത് തെ.നിന്നും കടന്നുകയറുന്ന ജന്തുക്കളാണ് അധികമുള്ളത്. ലെമ്മിംഗ്, ആര്‍ട്ടിക് മുയല്‍ എന്നിവയാണു സവിശേഷമായ ഇനങ്ങള്‍. മറ്റു മൃഗങ്ങളില്‍ കരിബൂ, മസ്ക് ഓക്സ്, റെയിന്‍ഡീയര്‍, ധ്രുവക്കരടി തുടങ്ങിയവ ഉള്‍പ്പെടുന്നു.

ജനങ്ങളും ജീവിതരീതിയും

ജനവിഭാഗങ്ങള്‍

കാനഡയിലെ ജനതയില്‍ ബ്രിട്ടീഷുകാര്‍ (44 ശ.മാ.), ഫ്രഞ്ചുകാര്‍ (27 ശ.മാ.), ജര്‍മന്‍കാര്‍ (5 ശ.മാ.), ഇറ്റലിക്കാര്‍ (3 ശ.മാ.) എന്നിവരും കുറഞ്ഞയളവില്‍ (2 ശ.മാ.) സ്കാന്‍ഡിനേവിയന്‍-ഉക്രെയിന്‍ വിഭാഗക്കാരുമാണുള്ളത്. എസ്കിമോകളും അമേരിന്ത്യരും ഉള്‍പ്പെടുന്ന തദ്ദേശീയര്‍ രണ്ടു ശതമാനത്തോളം മാത്രമേ വരികയുള്ളു.

യു.എസ്സിലെ ജനങ്ങളില്‍ 18.1ശ.മാ. കറുത്തവര്‍ഗക്കാരാണ്. ആഫ്രോ കരീബിയന്‍ 11.7 ശ.മാ., ഹിസ്പാനിക് 6.4 ശ.മാ.; 1.5 ശ.മാ.-ത്തിലേറെ ആളുകള്‍ പൗരസ്ത്യ ദേശങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരാണ്.

മധ്യ അമേരിക്കയിലെ ജനങ്ങളില്‍ പകുതിയിലധികവും അമേരിന്ത്യന്‍ വര്‍ഗക്കാരാണ്. മറ്റു ജനവിഭാഗങ്ങള്‍ യൂറോപ്യരും, കറുത്തവരും സങ്കരവര്‍ഗങ്ങളുമാണ്. കരീബിയന്‍ ദ്വീപുകളിലെ പൊതുസ്ഥിതിയും ഇതുതന്നെ. എന്നാല്‍ ഓരോ രാജ്യത്തിലെയും സ്ഥിതി വ്യത്യസ്തമായിക്കാണുന്നു. കോസ്റ്ററീക്കയില്‍ എതാണ്ട് മുഴുവന്‍ പേരുംതന്നെ വെള്ളക്കാരാണ്. ഗ്വാട്ടിമാലയില്‍ അമേരിന്ത്യര്‍ക്കാണ് ഭൂരിപക്ഷം. മെക്സിക്കോയിലെ ജനങ്ങളില്‍ യൂറോപ്യന്‍മാര്‍ 15 ശ.മാ. മാത്രമേയുള്ളു; 30 ശ.മാ.-ത്തോളം അമേരിന്ത്യരും 55 ശ.മാ. മെസ്റ്റിസോകളുമാണ്. വെസ്റ്റ്ഇന്‍ഡീസിലെ ഭൂരിഭാഗം ജനങ്ങളും കറുത്തവര്‍ഗക്കാരാണ് ജെമേക്കയില്‍ കറുത്തവര്‍ഗക്കാരുടെ ശ.മാ. 78 ആണ്; ഹയ്തിയില്‍ 90 ശ.മാ.-വും കറുത്തവര്‍ഗക്കാരാകുന്നു.

നഗരജീവിതത്തിലേക്കുള്ള സംക്രമണം വന്‍കരയിലെ അധിവാസത്തിന്റെ പൊതുപ്രവണതയായിത്തീര്‍ന്നിരിക്കുന്നു. യു.എസ്സിലെ 69.9 ശ.മാ.-വും കാനഡയിലെ 69.6 ശ.മാ.-വും ജനങ്ങള്‍ നഗരങ്ങളില്‍ വസിക്കുന്നവരാണ്.

ജനവിതരണം

ഭൂമുഖത്തെ മൊത്തം കരഭാഗത്തിന്റെ 16 ശ.മാ. വരുന്ന ഈ വന്‍കരയില്‍ കാനഡയുടെ തെ.കിഴക്കന്‍ ഭാഗവും യു.എസ്സിന്റെ കിഴക്കന്‍ ഭാഗവും ചേര്‍ന്ന മേഖലയാണ് ജനസാന്ദ്രതയില്‍ മുന്നിട്ടുനില്ക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലെ ചില ദ്വീപുകളിലും ജനസാന്ദ്രത വളരെ കൂടുതലാണ്. ഉദാഹരണമായി ബാര്‍ബഡോസിലെ ജനസാന്ദ്രത ച.കി.മീറ്ററിന് 645.7 ആണ്. നഗരാധിവാസം കുറഞ്ഞ പ്രദേശങ്ങളാണ് ഇവ. മാര്‍ട്ടിനിക്, പ്വേര്‍ട്ടോറീക്കോ, ജെമേക്ക, വിന്‍ഡ്വേസ് ദ്വീപുകള്‍, ലീവേഡ് ദ്വീപുകള്‍, ഹയ്തി റിപ്പബ്ളിക് തുടങ്ങിയവയും ജനനിബിഡമാണ്.

മധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍ പൊതുവേ കാണപ്പെടുന്ന ഒരു സവിശേഷത അവിടങ്ങളിലെ ജനാധിവാസം കൃഷിയോഗ്യമായ താഴ്വാരങ്ങളിലും ചുരുക്കം നഗരങ്ങളിലുമായി ഒതുങ്ങിക്കാണുന്നുവെന്നതാണ്. മെക്സിക്കോയിലെ ജനസംഖ്യയില്‍ പകുതിയോളവും തലസ്ഥാന നഗരിയെ ചുറ്റിയുള്ള കൃഷിസമൃദ്ധമായ പ്രവിശ്യകളിലാണ് നിവസിക്കുന്നത്. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 1/7 ഭാഗം മാത്രം വരുന്ന പ്രദേശത്താണ് ഈ ജനപ്പെരുപ്പം.

വന്‍കരയിലെ ഏറ്റവും കുറഞ്ഞ ജനവാസമുള്ള പ്രദേശം അലാസ്കയാണ്. കാനഡയുടെ പശ്ചിമാര്‍ധത്തിലും യു.എസ്സിലെ റോക്കി പര്‍വതനിരകള്‍ക്കു തൊട്ടു കിഴക്കുള്ള ശുഷ്കപ്രദേശത്തും ജനാധിവാസം വളരെ കുറവാണ്.

വന്‍കരയുടെ മൊത്തം സ്ഥിതി നോക്കിയാല്‍ ഇപ്പോഴത്തെ ജനസംഖ്യ 1880-തിന്റെ മൂന്നിരട്ടിയായിട്ടുണ്ടെന്നു കാണാം.

സംസ്കാരം

വടക്കേ അമേരിക്കയിലെ ആദിമ നിവാസികള്‍ എസ്കിമോകളും അമേരിന്ത്യരുമാണ്. 20,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് മംഗോളിയന്‍ വര്‍ഗത്തില്‍പ്പെട്ട, സ്ഥിരവാസികളല്ലാത്ത ജനവിഭാഗങ്ങള്‍, തങ്ങളുടെ തുകല്‍നിര്‍മിതമായ വള്ളങ്ങളില്‍ 86 കി.മീ. വീതിയുള്ള ബെറിംഗ് ജലസന്ധി തരണം ചെയ്ത് അലാസ്കയില്‍ എത്തിച്ചേര്‍ന്ന് വന്‍കരയുടെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചതായി വിശ്വസിക്കപ്പെടുന്നു. ഏഷ്യയിലെ ജനങ്ങളുമായി ഗോത്രസാദൃശ്യം പുലര്‍ത്തുന്ന അമേരിന്ത്യര്‍ അവിടെനിന്ന് കുടിയേറിപ്പാര്‍ത്തവരാണെന്നാണ് നരവംശശാസ്ത്രജ്ഞന്മാരുടെ നിഗമനം. യൂറോപ്യര്‍ അമേരിക്കയിലെത്തുന്നതിനു വളരെക്കാലം മുന്‍പാണിത്. അതിനാല്‍ വടക്കേ അമേരിക്കയെ നവീനലോകമെന്നു വിശേഷിപ്പിക്കുന്നത് ശരിയാവില്ല. വടക്കേ അമേരിക്കയില്‍ പല കാലങ്ങളിലായി കുടിയേറിപ്പാര്‍ത്ത അമേരിന്ത്യര്‍ വിവിധ ഗോത്രങ്ങളില്‍പ്പെട്ടവരും വിഭിന്ന ഭാഷകള്‍ സംസാരിക്കുന്നവരുമാണ്. ഇവരെ പൊതുവേ ആറു പ്രധാന ഭാഷാവിഭാഗങ്ങളായി - എസ്കിമോ-അല്യൂട്ട്, അല്‍ഗോങ്കിന്‍-വാകഷാന്‍, ഹൊക്കന്‍-സിയോവന്‍, പെന്യൂഷ്യന്‍, നാദേന്‍, ആസ്ടെക്-ടാനോവന്‍-തിരിച്ചിരിക്കുന്നു.

അമേരിന്ത്യര്‍ അതിപ്രാചീനമായ സംസ്കാരങ്ങളുടെ ഉടമകളായിരുന്നു. ഇവരില്‍ പ്രധാന ജനവിഭാഗങ്ങള്‍ മായ, ടോല്‍ടെക്, ആസ്ടെക് എന്നിവയാണ്. ഇവര്‍ തങ്ങളുടെ സാമ്രാജ്യങ്ങളും സാംസ്കാരികസംഭാവനകളും കേന്ദ്രീകരിച്ചിരുന്നത് മെക്സിക്കോയിലും മധ്യഅമേരിക്കന്‍ പ്രദേശങ്ങളിലുമായിരുന്നു. സമൂഹാടിസ്ഥാനത്തില്‍, കൃഷിയും ജലസേചനവും ഏര്‍പ്പെടുത്തി ഉന്നതനിലയില്‍ ജീവിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. പല നഗരങ്ങളും അവര്‍ സ്ഥാപിച്ചു. മണ്‍പാത്രനിര്‍മാണവും ലോഹംകൊണ്ടുള്ള ആയുധങ്ങളുടെയും പാത്രങ്ങളുടെയും ആഭരണങ്ങളുടെയും നിര്‍മാണവും അവര്‍ക്കു വശമായിരുന്നു.

അമേരിന്ത്യരുടെ മഴവിലില്ലുനൃത്തം

മായന്‍ സംസ്കാരം. മെക്സിക്കോയില്‍ വളര്‍ന്ന മായന്‍ സംസ്കാരം ക്രിസ്തുവിനും ആയിരം വര്‍ഷം മുന്‍പുതന്നെ നിലനിന്നിരുന്നു. ആഡംബരപ്രിയരായിരുന്ന ഇവര്‍ വനങ്ങള്‍ വെട്ടിത്തെളിച്ച് കൃഷിചെയ്യുകയും നഗരങ്ങള്‍ നിര്‍മിച്ച് അവിടെ ദേവാലയങ്ങളും രാജസൌധങ്ങളും പണികഴിപ്പിക്കുകയും ചെയ്തു. ശില്പകലയിലും ഇവര്‍ പ്രാവീണ്യം സമ്പാദിച്ചു. കളിമണ്ണുപയോഗിച്ച് ഭംഗിയും മിനുസവുമുള്ള പാത്രങ്ങള്‍ നിര്‍മിച്ച് അവയില്‍ ചിത്രപ്പണികള്‍ ചെയ്യുവാനുള്ള ഇവരുടെ കഴിവ് അന്യാദൃശമായിരുന്നു. പ്രതിമാനിര്‍മാണത്തിലും ഇവര്‍ പ്രാഗല്ഭ്യം പ്രകടിപ്പിച്ചു. ചര്‍മങ്ങളും മരപ്പട്ടകളും അവരുടെ എഴുത്തുപകരണങ്ങളായിരുന്നു. ഗണിതവും മനഃശാസ്ത്രവും അവിടെ വളരെ പുരോഗമിച്ചിരുന്നു. സ്വന്തമായ ഒരു പഞ്ചാംഗവും അവര്‍ക്കുണ്ടായിരുന്നു. എ.ഡി. 900-ത്തില്‍ ടോല്‍ടെക്കുകള്‍ മായന്മാരെ ആക്രമിച്ചു. എങ്കിലും എ.ഡി. 15-ാം ശതാബ്ദം വരെ ഈ സംസ്കാരം നിലനിന്നു.

പ്രാചീനനഗരമായ ടിയോതിഹുവാകാനിലെ പിരമിഡ് ആകൃതിയിലുള്ള ദേവാലയം(ആസ്ടെക് സംസ്കാരത്തിന്റെ അവശിഷ്ടം

ടോല്‍ടെക് സംസ്കാരം. മെക്സിക്കോയില്‍ത്തന്നെ വളര്‍ന്നു വികസിച്ച മറ്റൊരു സംസ്കാരമായിരുന്നു ടോല്‍ടെക് സംസ്കാരം. പിരമിഡുകള്‍ നിര്‍മിക്കുന്നതില്‍ അദ്ഭുതാവഹമായ കഴിവ് ടോല്‍ടെക്ക് ജനത പ്രദര്‍ശിപ്പിച്ചിരുന്നു; ചൊലുല (Cholula) യിലെ പിരമിഡ് ലോകപ്രസിദ്ധമാണ്. ടോല്‍ടെക്കുകളുടെ കാലത്തുതന്നെ മെക്സിക്കോയില്‍ എത്തിയ മറ്റൊരു വിഭാഗം അമേരിന്ത്യരായിരുന്നു ആസ്ടെക്കുകള്‍. തടാകമധ്യത്ത് ചെറുദ്വീപുകള്‍ ഉണ്ടാക്കി അവയില്‍ നഗരങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ക്രമേണ മെക്സിക്കോ പ്രദേശം പൂര്‍ണമായും അവരുടെ ആധിപത്യത്തിന്‍കീഴിലാക്കി (എ.ഡി. 15-ാം ശ.). ആസ്ടെക്കുകളുടെ തലസ്ഥാനം തെനോച്റ്റിറ്റ്ലാന്‍ (Tenochtitlan)-ഇന്നത്തെ മെക്സിക്കോ സിറ്റി ആയിരുന്നു. കോണ്‍ക്രീറ്റില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുവാന്‍ അവര്‍ക്ക് അന്നു കഴിഞ്ഞിരുന്നു. ചെമ്പ്, ഈയം, സ്വര്‍ണം എന്നീ ലോഹങ്ങളിലുള്ള നാണയങ്ങള്‍ പ്രചാരത്തിലിരുന്നു. നരബലി, സര്‍പ്പപൂജ തുടങ്ങിയ ആചാരങ്ങളും മഴയ്ക്കുവേണ്ടി കുഞ്ഞുങ്ങളെ ബലിയര്‍പ്പിക്കുന്ന പതിവും യുദ്ധത്തടവുകാരെ കൊന്നുഭക്ഷിക്കുന്ന രീതിയും അവരുടെ ഇടയില്‍ പ്രചാരത്തിലിരുന്നു.

ഭാഷ

ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് എന്നിവയാണ് വടക്കേ അമേരിക്കയില്‍ വ്യാപകമായി പ്രചാരത്തിലുള്ള വ്യവഹാര ഭാഷകള്‍. എന്നാല്‍ വന്‍കരയുടെ മിക്ക ഭാഗങ്ങളിലെയും യൂറോപ്യന്‍ അധിനിവേശക്കാര്‍ തങ്ങളുടെ പ്രാക്തന ഭാഷകളെയാണ് പ്രധാനമായും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും ഇംഗ്ലീഷിനാണ് കൂടുതല്‍ പ്രചാരം. അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രചാരത്തിലുള്ള ഇംഗ്ലീഷിന് അമേരിക്കന്‍ ഇംഗ്ളീഷ് എന്നാണ് പേര് (നോ: അമേരിക്കന്‍ ഇംഗ്ലീഷ്). എന്നാല്‍ ക്യൂബെക്കിലും കാനഡയുടെ ചില ഭാഗങ്ങളിലും ഫ്രഞ്ചിനാണ് പ്രാമുഖ്യം. മെക്സിക്കോ, മധ്യ അമേരിക്കന്‍ പ്രദേശങ്ങള്‍, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ സ്പാനിഷാണ് മുഖ്യ വ്യവഹാരഭാഷ. ചിലയിടങ്ങളില്‍ ഫ്രഞ്ച്, ഇംഗ്ലീഷ് അഥവാ ഡച്ചും പ്രചാരത്തിലുണ്ട്. മിക്ക അമേരിക്കന്‍ ദ്വീപുകളിലും, അതാതിടങ്ങളിലെ ആദിമനിവാസികള്‍, അവരുടേതായ പ്രാക്തന ഭാഷകളെയാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. നോ: അമേരിക്കന്‍ പ്രാക്തനഭാഷകള്‍

സമ്പദ് വ്യവസ്ഥ

കൃഷി

വന്‍കരയിലെ തൊഴില്‍ ശക്തിയുടെ 20 ശ.മാ. മാത്രമേ പ്രകൃതിവിഭവങ്ങളുമായി നേരിട്ടു ബന്ധമുള്ള കൃഷി, ഖനനം, മത്സ്യബന്ധനം തുടങ്ങിയവയില്‍ വിനിയോഗിക്കപ്പെടുന്നുള്ളു. വ്യവസായ വാണിജ്യങ്ങളില്‍ അത്രയധികം പുരോഗതി കൈവന്നിരിക്കുന്നു. പരമാവധി യന്ത്രവത്കൃത കൃഷിയാണ് സാര്‍വത്രികമായി കാണുന്നത്.

കാര്‍ഷികോത്പാദനത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വന്‍കരയാണ് വടക്കേ അമേരിക്ക. ഏഷ്യയും യൂറോപ്പുമാണ് കാര്‍ഷികോത്പാദനത്തില്‍ വടക്കേ അമേരിക്കയെക്കാള്‍ മുന്നില്‍. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം സൊയാബീന്റെ അഞ്ചില്‍ മൂന്നും ചോളം, സോര്‍ഗം എന്നിവയുടെ പകുതിയും ഈ വന്‍കരയില്‍ നിന്നാണ്.

നാരകഫലങ്ങള്‍, ഓട്സ്, പരുത്തി, ഗോതമ്പ് എന്നിവയുടെ ഉത്പാദനത്തിലും വടക്കേ അമേരിക്ക നിര്‍ണായകസ്ഥാനം അലങ്കരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങളില്‍ നല്ലൊരു ശ.മാ. വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കയറ്റുമതി ചെയ്യപ്പെടുന്ന ധാന്യങ്ങളില്‍ പകുതിയും ഈ വന്‍കരയില്‍ നിന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ മധ്യ-പശ്ചിമ മേഖലയാണ് വന്‍കരയുടെ പ്രധാന കാര്‍ഷികോത്പാദന കേന്ദ്രം. വളക്കൂറുള്ള മണ്ണിന്റെ ലഭ്യതയും, കൃഷിക്കനുകൂലമായ കാലാവസ്ഥയും ഈ മേഖലയുടെ കാര്‍ഷികോത്പാദനത്തെ അനുകൂലമായി സ്വാധീനിക്കുന്നു. ചോളമാണ് മുഖ്യവിള. കന്നുകാലി വളര്‍ത്തലിലും ഈ മേഖല മുന്നില്‍തന്നെ. കാനഡയുടെ നദീതടപ്രദേശത്തും യുണൈറ്റഡ് സ്റ്റേറ്റ്സില്‍ പൊതുവേയും ഗോതമ്പ് കൃഷി ചെയ്യുന്നു. പശ്ചിമ സമതലപ്രദേശവും ഉന്നതതടവും കന്നുകാലി വളര്‍ത്തലില്‍ മുന്നില്‍ നില്‍ക്കുന്നു. ചെമ്മരിയാടു വളര്‍ത്തലും ഈ മേഖലകളില്‍ വ്യാപകമാണ്.

ഖനിജ സമ്പത്ത്

ധാതുസമ്പത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒരു വന്‍കരയാണിത്. ലോകത്ത് ഉത്പാദിപ്പിക്കുന്ന വെള്ളിയുടെ അഞ്ചില്‍ രണ്ടു ശ.മാ.വും പ്രകൃതിഎണ്ണ, നിക്കല്‍, ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവയുടെ മൂന്നില്‍ ഒന്നും ഈ വന്‍കരയില്‍ നിന്നാണ്. മാത്രമല്ല ചെമ്പ്, അസംസ്കൃത എണ്ണ, ലെഡ്, കല്‍ക്കരി എന്നിവയുടെ ഉത്പാദനത്തിലും വടക്കേ അമേരിക്ക നിര്‍ണായകസ്ഥാനം അലങ്കരിക്കുന്നു. കനേഡിയന്‍ ഷീല്‍ഡ്, റോക്കി പര്‍വതം ഉള്‍പ്പടെയുള്ള പശ്ചിമമേഖലയിലെ പര്‍വതങ്ങള്‍ ലോഹധാതുക്കളുടെ നിക്ഷേപത്താല്‍ സമ്പന്നമാണ്. യു.എസ്സില്‍ ഉള്‍നാടന്‍പ്രദേശങ്ങളിലെ അവസാദശിലാശേഖരങ്ങള്‍ മിക്കവയും എണ്ണ നിക്ഷേപങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ്. മെക്സിക്കോ ഉള്‍ക്കടലിലെയും കരീബിയന്‍ കടലിലെയും വന്‍കരത്തട്ടുകള്‍ക്കടിയിലും എണ്ണ കണ്ടെത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിലും എണ്ണഖനനം നടന്നുവരുന്നു. റോക്കി പര്‍വതനിരകളിലെ താരതമ്യേന പ്രായം കുറഞ്ഞ വലിതശിലാശേഖരങ്ങളില്‍ ലോഹധാതുക്കളുടെ സമ്പന്നനിക്ഷേപങ്ങള്‍ ധാരാളമാണ്. പശ്ചിമ യു.എസ്സില്‍ ചെമ്പും മെക്സിക്കോയില്‍ വെള്ളിയുമാണു പ്രാമുഖ്യത്തിലുള്ളത്. എന്നാല്‍ ഇരുമ്പ് ഈ പ്രദേശത്തു സുലഭമല്ല. അപ്പലേച്ചിയന്‍ പര്‍വതനിരകളുടെയും കനേഡിയന്‍ ഷീല്‍ഡിന്റെയും സീമാന്തപ്രദേശങ്ങളിലുള്ള പുരാതനശിലാസമൂഹങ്ങളില്‍ ലോകത്തിലെ ഏറ്റവും സമൃദ്ധമായ ഇരുമ്പു നിക്ഷേപങ്ങള്‍ അവസ്ഥിതമായിരിക്കുന്നു. ക്യൂബയിലും ഇരുമ്പയിരു നിക്ഷേപങ്ങളുണ്ട്. സ്വര്‍ണം, വെള്ളി, ഈയം, ബോക്സൈറ്റ്, നാകം തുടങ്ങിയ മിക്ക ലോഹങ്ങളും ഈ വന്‍കരയില്‍നിന്നു ഖനനം ചെയ്യപ്പെടുന്നു. അപ്പലേച്ചിയന്‍ പ്രദേശമാണു കല്‍ക്കരി ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്. വന്‍കരയുടെ ഉള്ളില്‍ മിക്കഭാഗങ്ങളിലും കല്‍ക്കരി ഖനനം ചെയ്തുവരുന്നു. അലോഹധാതുക്കളുടെ നിക്ഷേപവും വിരളമല്ല.

ഉത്പാദന വ്യവസ്ഥ

ഉത്പാദനവ്യവസ്ഥയില്‍ വടക്കേ അമേരിക്ക രണ്ടാം സ്ഥാനത്താണ്; യൂറോപ്പ് ഒന്നാം സ്ഥാനത്തും. ഉത്പന്നച്ചരക്കുകളുടെ മൊത്തം ലോകോത്പാദനത്തിന്റെ മൂന്നില്‍ ഒന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. മോട്ടോര്‍ കാറുകള്‍, മോട്ടോര്‍ കാര്‍ ഭാഗങ്ങള്‍, രാസപദാര്‍ഥങ്ങള്‍, ആഹാരപദാര്‍ഥങ്ങള്‍ എന്നിവയാണ് മുഖ്യവ്യാവസായികോത്പന്നങ്ങള്‍. വടക്കേ അമേരിക്കന്‍ തൊഴിലാളികളില്‍ അഞ്ചില്‍ ഒന്ന് ഉത്പാദന മേഖലയില്‍ തൊഴില്‍ ചെയ്യുന്നു.

പശ്ചിമ-മധ്യ അമേരിക്കന്‍ മേഖല, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വ. കിഴക്കന്‍ പ്രദേശങ്ങള്‍ കാനേഡിയന്‍ പ്രവിശ്യകളായ ക്യൂബെക്, ഒണ്ടാറിയേ എന്നിവയ്ക്ക് ദീര്‍ഘകാലത്തെ വ്യാവസായിക പാരമ്പര്യമുണ്ട്. 1900-ത്തിന്റെ മധ്യത്തോടെ ദക്ഷിണ യുണൈറ്റഡ് സ്റ്റേറ്റ്സും പസിഫിക് തീരപ്രദേശവും നിര്‍ണായകമായ വ്യാവസായിക പുരോഗതി കൈവരിച്ചു. എയര്‍ക്രാഫ്റ്റുകള്‍, മിസൈലുകള്‍, കംപ്യൂട്ടറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പെട്രോളിയം, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് ഈ മേഖലകളില്‍ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. മധ്യ-അമേരിക്കന്‍ മേഖലയും ഉത്പാദന വ്യവസായത്തില്‍ വളര്‍ച്ചയുടെ പാതയിലാണ്. സിമെന്റ്, വളം എന്നിവ ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങളാകുന്നു. ബഹാമസിലും, പ്യൂര്‍ട്ടോ റിക്കോയിലും വന്‍തോതില്‍ മരുന്നുകളും മറ്റും ഉത്പാദിപ്പിക്കുന്നു.

വനസമ്പത്ത്

വടക്കേ അമേരിക്കയുടെ മിക്ക ഭാഗങ്ങളിലും വലുതും ചെറുതുമായ മരങ്ങളും വൃക്ഷങ്ങളും സമൃദ്ധമായി വളരുന്ന വനങ്ങള്‍ കാണാം. വന്‍കരയുടെ പശ്ചിമ പര്‍വതപ്രദേശം, കാനഡ, യു.എസ്സിന്റെ കിഴക്കന്‍ പകുതി എന്നിവിടങ്ങളില്‍ വിസ്തൃതമായ വനപ്രദേശങ്ങളുണ്ട്. എന്നാല്‍ കരീബിയന്‍ തീരപ്രദേശത്ത് ഉഷ്ണമേഖലാ മഴക്കാടുകളാണ് കൂടുതല്‍; പസിഫിക് തീരത്ത് നിബിഡവനങ്ങളും. ഉയരത്തില്‍ വളരുന്ന റോസ്വുഡ് ഉള്‍പ്പെടെ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷയിനങ്ങള്‍ ഇവിടത്തെ വനങ്ങളില്‍ വളരുന്നു. ഫിര്‍, ലാര്‍വ്, പൈന്‍, സ്പ്രൂസ് എന്നിവയാണ് കനേഡിയന്‍ വനങ്ങളിലെ മുഖ്യ വൃക്ഷയിനങ്ങള്‍. കാനഡയിലെയും യു.എസ്സിലെയും വനങ്ങളില്‍ വളരുന്ന വൃക്ഷങ്ങള്‍ അധികവും ന്യൂസ്പ്രിന്റ് വ്യവസായത്തിലാണ് കൂടുതലും ഉപയോഗിക്കപ്പെടുന്നത്; മധ്യ അമേരിക്കയിലെ ഉഷ്ണമേഖലാ കാടുകളില്‍ വളരുന്ന മഹാഗണിയും, റോസ്വുഡും ഫര്‍ണിച്ചര്‍ വ്യവസായത്തിലും.

വിദേശ വാണിജ്യം

യു.എസ്., കാനഡ എന്നീ രാഷ്ട്രങ്ങള്‍ സാമ്പത്തികമായി ഏറെക്കുറെ സ്വയംപര്യാപ്തങ്ങളായ സമ്പന്നരാഷ്ട്രങ്ങളില്‍പ്പെടുന്നു. ലോകവിപണിയില്‍ അത്യധികമായ സ്വാധീനം ചെലുത്തുന്ന ഒരു രാജ്യമാണ് യു.എസ്.; കാനഡയും ഒട്ടും പിന്നിലല്ല. യു.എസ്സിന്റെ കയറ്റുമതികള്‍ ഏറെയും യന്ത്രോപകരണങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, തുണിത്തരങ്ങള്‍, പെട്രോളിയം തുടങ്ങിയ വ്യാവസായികോത്പന്നങ്ങളാണ്; ഭക്ഷ്യധാന്യങ്ങളും ഗവ്യപദാര്‍ഥങ്ങളും കയറ്റുമതികളില്‍പ്പെടുന്നു. ഇറക്കുമതിയില്‍ ഏറിയകൂറും അസംസ്കൃതവസ്തുക്കളാണ്. ഈടിലും ഗുണത്തിലും മുന്തിനില്ക്കുന്ന സംസ്കൃതവസ്തുക്കളും അല്പമായി ഇറക്കുമതി ചെയ്യപ്പെടുന്നു. കാനഡയും വ്യാവസായികമായി വളരെ പുരോഗമിച്ചിട്ടുണ്ട്. യന്ത്രോപകരണങ്ങള്‍ക്കും ഭക്ഷ്യപദാര്‍ഥങ്ങള്‍ക്കും പുറമേ കടലാസ്, തടി എന്നിവയും ധാരാളമായി കയറ്റുമതി ചെയ്യുന്നു. ഈ രണ്ടു രാജ്യങ്ങളില്‍ നിന്നും ധാരാളം ധാതുപദാര്‍ഥങ്ങള്‍ വിദേശങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്.

മെക്സിക്കോയും മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളും വികസ്വരരാജ്യങ്ങളില്‍പ്പെടുന്നു. ഈ രാജ്യങ്ങളിലെ കയറ്റുമതികളില്‍ പ്രാധാന്യമര്‍ഹിക്കുന്നത് പഞ്ചസാര, കാപ്പി, നേന്ത്രപ്പഴം തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളാണ്. ഇറക്കുമതി മുഖ്യമായും യന്ത്രോപകരണങ്ങള്‍, രാസദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ തുടങ്ങിയവയും ഭക്ഷ്യധാന്യങ്ങളുമാണ്. വെള്ളി തുടങ്ങിയ ധാതുക്കളും പെട്രോളിയവും മെക്സിക്കോ കയറ്റുമതി ചെയ്യുന്നുണ്ട്. വ്യാപാരം ഏറിയകൂറും യു.എസ്സും പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളുമായാണ്. വെസ്റ്റ് ഇന്‍ഡീസില്‍ ക്യൂബ ഒഴികെയുള്ള രാജ്യങ്ങളുടെ സ്ഥിതിയും ഇതുതന്നെ.

ഗതാഗതവും വാര്‍ത്താവിനിമയവും

യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയുടെ തെക്കന്‍ ഭാഗങ്ങളിലുമാണ് വന്‍കരയിലെ ഏറ്റവും വികസിതമായ ഗതാഗത സൗകര്യങ്ങള്‍ നിലവിലുള്ളത്. ഉള്‍നാടന്‍ ജലഗതാഗതം, റോഡുകള്‍, റെയില്‍വേ എന്നിവ ഇവിടങ്ങളിലെ ഗതാഗതത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. വടക്കേ അമേരിക്കയുടെ ഉള്‍നാടന്‍ ജലഗതാഗതത്തില്‍ മിസിസിപ്പി നദീവ്യൂഹം, ഗ്രേറ്റ്ലേക്സ്, സെന്റ് ലോറന്‍സ് സീവേ എന്നിവയ്ക്കാണ് പ്രാമുഖ്യം. യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും വ്യാപകമായ തോതില്‍ ഹൈവേകളും റെയില്‍ ശൃംഖലയും വികസിച്ചിട്ടുണ്ട്. ഇപ്പോള്‍ ചരക്കുവിനിമയത്തിലെ സൗകര്യം പരിഗണിച്ചു റെയില്‍വേകളെക്കാള്‍ റോഡുകള്‍ക്ക് പ്രാധാന്യം നല്കിവരുന്നു. മെക്സിക്കോയിലും മധ്യ-അമേരിക്കന്‍ രാഷ്ട്രങ്ങളിലുമെന്നല്ല, വെസ്റ്റ് ഇന്‍ഡീസിലുള്‍പ്പെട്ട രാജ്യങ്ങളില്‍പ്പോലും റെയില്‍ഗതാഗതം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. റോഡു വികസനത്തിന്റെ സ്ഥിതിയും വിഭിന്നമല്ല.

ലോകത്തിലെ ഏറ്റവും വിപുലമായ ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗം എന്നു വിശേഷിപ്പിക്കാവുന്ന സെന്റ് ലോറന്‍സ്-ഗ്രേറ്റ് ലേക്സ് വ്യൂഹം ഈ വന്‍കരയിലാണ്. തടാകങ്ങളെ പരസ്പരം യോജിപ്പിക്കുന്ന നദീമാര്‍ഗങ്ങളിലെ വെള്ളച്ചാട്ടങ്ങള്‍ ഒഴിവാക്കുന്നതിന് ആഴമുള്ള കപ്പല്‍ത്തോടുകള്‍ നിര്‍മിച്ചിട്ടുണ്ട്. യു.എസ്സിലെ നദികളില്‍ മൊത്തം 24,000 കി.മീ. ദൂരത്തോളം കപ്പലുകള്‍ക്ക് സഞ്ചരിക്കുവാന്‍ സൌകര്യമുണ്ട്. കാനഡയിലെ വന്‍നദികളിലും കപ്പല്‍ ഗതാഗതത്തിനു സൗകര്യമുണ്ട്. യു.എസ്.-മെക്സിക്കോ അതിര്‍ത്തിയിലുള്ള റയോഗ്രാന്റേ നദിയും ഗതാഗതയോഗ്യമാണ്.

ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റന്‍ നഗരം

ലോകത്തെ ഏറ്റവും നല്ല പ്രാദേശിക വ്യോമ ഗതാഗത സര്‍വീസ് നിലവിലുള്ളത് വടക്കേ അമേരിക്കയിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലെയും നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പ്രാദേശിക വ്യോമ ഗതാഗതം വികസിപ്പിച്ചിട്ടുള്ളത്. ലോകത്തെ ഏറ്റവും തിരക്കേറിയ അന്തര്‍ദേശീയ വിമാനത്താവളങ്ങളില്‍ ഭൂരിഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്സിലാണ്. മിക്ക രാഷ്ട്രങ്ങള്‍ക്കും അന്തര്‍ദേശീയ വിമാന സര്‍വീസുണ്ട്.

അത്‍ലാന്തിക്, പസിഫിക് സമുദ്രങ്ങള്‍ക്ക് മധ്യേ ലോകത്തെ പ്രധാന വാണിജ്യപാതയിലാണ് വടക്കേ അമേരിക്കയുടെ സ്ഥാനം. വന്‍കരയുടെ തെക്കേ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന പനാമാ കനാല്‍ ഈ സമുദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റി, ന്യൂ ഓര്‍ലിയന്‍സ്, ഹഡ്സണ്‍ എന്നിവ അത്‍ലാന്തിക് തീരത്തെ പ്രമുഖ തുറമുഖങ്ങള്‍ ആകുന്നു; വാല്‍ഡെസ് ഹാര്‍ബര്‍, അലാസ്ക, വാന്‍കൂവര്‍, ബ്രിട്ടീഷ്, കൊളംബിയ, ലോംഗ് ബീച്ച്, കാലിഫോര്‍ണിയ എന്നിവയാണ് പസിഫിക് തീരത്തെ പ്രധാന തുറമുഖങ്ങള്‍.

ദേശീയ-അന്തര്‍ദേശീയ വാര്‍ത്താവിനിമയത്തിലും വടക്കേ അമേരിക്ക മറ്റു വന്‍കരകളെക്കാള്‍ മുന്നിലാണ്. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എല്ലാംതന്നെ വന്‍കരയിലെ ഒട്ടുമിക്ക മേഖലകളിലും ലഭ്യമാണ്. യു.എസ്സിലെയും കാനഡയിലെയും വീടുകളില്‍ റേഡിയോ, ടെലിവിഷന്‍, ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍ എന്നിവ സര്‍വസാധാരണമാണ്. മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ റേഡിയോയുടെ ഉപയോഗം വ്യാപകമാണെങ്കിലും, ടെലിവിഷന്‍ അത്രകണ്ട് വ്യാപിച്ചിട്ടില്ല. രണ്ടായിരത്തിലധികം ദിനപത്രങ്ങളും വടക്കേ അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. ക്യൂബ, നിക്കരാഗ്വ എന്നിവിടങ്ങള്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ വാര്‍ത്താവിനിമയത്തിന്റെ ഭൂരിഭാഗവും സ്വകാര്യമേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ചരിത്രം

ഉദ്ദേശം 15000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏഷ്യയില്‍ നിന്നു ബേറിംഗ് കടലിടുക്ക് വഴി വടക്കേ അമേരിക്കയില്‍ എത്തിയ അമേരിക്കന്‍ ഇന്ത്യരും (അമേരിന്ത്യര്‍) വന്‍കരയുടെ വടക്കന്‍ മേഖലയെ അധിവസിക്കുന്ന എസ്കിമോകളുമാണ് വന്‍കരയിലെ ആദിമനിവാസികള്‍. മധ്യ അമേരിക്കന്‍ പ്രദേശത്തെയാണ് അമേരിന്ത്യര്‍ പ്രധാനമായും അധിവസിച്ചിരുന്നത്. റെഡ് ഇന്ത്യന്‍സ് എന്ന പേരിലും ഇവര്‍ അറിയപ്പെട്ടിരുന്നു. അമേരിന്ത്യന്‍ ഗോത്രവിഭാഗങ്ങളില്‍ പലതും മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളില്‍ സ്ഥിരതാമസം ഉറപ്പിക്കുകയും യൂറോപ്യരുടെ ആഗമനത്തിന് മുന്‍പുതന്നെ വ്യതിരിക്തമായൊരു നാഗരിക സംസ്കൃതി വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവരില്‍ മായന്മാര്‍, ടോല്‍ടെക്, അസ്ടെക് വിഭാഗങ്ങള്‍ കല്ലുകൊണ്ട് ആരാധനാലയങ്ങളും കൊട്ടാരങ്ങളും നിര്‍മിക്കാനുള്ള വാസ്തുശില്പ വൈദഗ്ധ്യം വരെ വികസിപ്പിച്ചെടുത്തിരുന്നു.

യൂറോപ്യന്‍ അധിനിവേശം

അമേരിക്കയില്‍ ആദ്യം എത്തിയ യൂറോപ്യന്‍ ക്രിസ്റ്റഫര്‍ കൊളംബസ് (1446-1506) ആണെന്നു പറയുന്നത് ഒരു ചരിത്രസത്യമല്ല. എ.ഡി. 1000-ത്തിനോടടുപ്പിച്ച് ലീഫ് എറിക്സണ്‍ (Life Ericsson) നോര്‍വേയില്‍നിന്നു തിരിച്ച് ഗ്രീന്‍ലന്‍ഡു വഴി വടക്കേ അമേരിക്കയില്‍ എത്തി. അമേരിക്കയുടെ ഉത്തരഭാഗത്ത് യൂറോപ്യന്മാര്‍ എത്തിച്ചേര്‍ന്ന വിവരം മറ്റാരും അന്ന് അറിഞ്ഞിരുന്നില്ല. ക്രിസ്റ്റഫര്‍ കൊളംബസ് 1492-ല്‍ വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകളില്‍ എത്തി. ഒരു പുതിയ ഭൂഖണ്ഡം അതോടെ കണ്ടുപിടിക്കപ്പെട്ടതായി യൂറോപ്യന്മാര്‍ കുറെക്കഴിഞ്ഞ് വിശ്വസിച്ചു. തുടര്‍ന്ന് പോര്‍ച്ചുഗല്‍, സ്പെയിന്‍, ഇംഗ്ളണ്ട്, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഈ 'നവീന' ഭൂഖണ്ഡത്തില്‍ അധിനിവേശം നടത്താനും അധികാരം കൈയടക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

1500-ല്‍ പോര്‍ച്ചുഗീസ് നാവികനായ പെദ്രോ അല്‍വാരസ് കബ്രാള്‍ (Pedro Alvarez Cabral) (1460-1520) ആഫ്രിക്കന്‍ തീരത്തുനിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ കൊടുങ്കാറ്റിലകപ്പെട്ട് ബ്രസീല്‍തീരത്തെത്തി പര്യടനം നടത്തി. ആ സംഘത്തിലുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്ന അമേരിഗോ വെസ്പുച്ചി (Amerigo Vespucci, 1451-1512) താന്‍ കണ്ട പ്രദേശങ്ങളുടെ വിവരണങ്ങള്‍ ഒരു കത്തിലൂടെ യൂറോപ്പിലെത്തിച്ചു. ജര്‍മന്‍ ഭൂമിശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ വാള്‍ഡ്സീമുള്ളര്‍ (Martin Waldseemullar) ഈ കത്ത് തന്റെ ഭൂമിശാസ്ത്രപുസ്തകത്തില്‍ പ്രസിദ്ധീകരിക്കയും നവീനമായി കണ്ടുപിടിക്കപ്പെട്ടതെന്ന് അന്നു വിശ്വസിക്കപ്പെട്ടിരുന്ന ഭൂവിഭാഗത്തിന് സൗഹാര്‍ദലക്ഷണമായി അമേരിക്ക എന്ന പേര്‍ നിര്‍ദേശിക്കുകയും ചെയ്തു. മെക്സിക്കോ തീരത്തുള്ള പ്രദേശങ്ങള്‍ക്കു നല്കപ്പെട്ട ഈ പേര്‍ പില്ക്കാലത്ത് അമേരിക്കാ വന്‍കരയെ മൊത്തത്തില്‍ സൂചിപ്പിക്കാന്‍ ഉപയോഗിച്ചു തുടങ്ങി. അമേരിക്കയില്‍ നാവികപര്യടനങ്ങള്‍ നടത്തിയ ജോണ്‍ കാബട്ടിനു വേണ്ട സഹായസഹകരണങ്ങള്‍ നല്കിയ ബ്രിസ്റ്റള്‍ പട്ടണത്തിലെ ഷെറിഫ്, റിച്ചാര്‍ഡ് അമേരിക്ക (Richard Amerike) യുടെ പേരില്‍നിന്നാണ് ഇതിന്റെ നിഷ്പത്തിയെന്നാണ് യു.എസ്. ചരിത്രകാരനായ സാമുവല്‍ എലിയട്ട് മോറിസണ്‍ (Samuel Ellot Morison) ന്റെ അഭിപ്രായം.

1519-ല്‍ ഹെര്‍നാന്‍ഡൊ കോര്‍ട്ടസ് (Hernando Cortes, 1485-1547) മെക്സിക്കോയിലെ വേരക്രൂസില്‍ (Veracruz) ആദ്യത്തെ യൂറോപ്യന്‍ കോളനി സ്ഥാപിച്ചു. 1497-ല്‍ ജോണ്‍ കാബട്ട് ന്യൂഫൗണ്ട്‍ലന്‍ഡ് പ്രദേശത്തെത്തിയതോടെ ആ പ്രദേശങ്ങളുടെ ഉടമാവകാശം ഇംഗ്ലീഷുകാര്‍ക്കായി. സെന്റ് ലോറന്‍സ് നദീമുഖപ്രദേശങ്ങളില്‍ 1534-41 കാലങ്ങളില്‍ നാവികപര്യടനം നടത്തിയിരുന്ന ജാക്വിസ് കാര്‍ട്ടിയര്‍ (Jaques Cartier) പ്രദേശങ്ങള്‍ ഫ്രാന്‍സിനുവേണ്ടി കൈയടക്കി. അമേരിക്കയിലെത്തിയ ഡച്ചുകാര്‍ മാന്‍ഹറ്റന്‍ (Manhatten) ദ്വീപില്‍ ന്യൂ ആംസ്റ്റര്‍ഡാം എന്ന കോളനി സ്ഥാപിച്ചു (1624). 24 യു.എസ്. ഡോളറിനു തുല്യമായ നാണയം പ്രതിഫലം നല്കിയാണ് ആദിവാസികളായ ഇന്ത്യരില്‍നിന്ന് ഡച്ചുകാര്‍ കുടിപാര്‍പ്പവകാശം സമ്പാദിച്ചത്. പിന്നീടിത് ഇംഗ്ലീഷുകാര്‍ക്കു ലഭിക്കുകയും (1667) അത് ന്യൂയോര്‍ക്കായിത്തീരുകയും ചെയ്തു. സ്വീഡന്‍കാരുടെ ആദ്യത്തെ കോളനി 1638-ല്‍ ദെല നദീമുഖത്തായി സ്ഥാപിതമായി. അമേരിക്കന്‍ ഭൂവിഭാഗങ്ങള്‍ കൈയടക്കാനുള്ള ശ്രമത്തില്‍ 1700-ല്‍ അലാസ്കയിലെത്തിയ റഷ്യക്കാര്‍ പസിഫിക് തീരത്തുകൂടി കാലിഫോര്‍ണിയ വരെ എത്തി (1800). 1650-ല്‍ത്തന്നെ സ്വീഡന്റെ കോളനി ഡച്ചുകാര്‍ കൈയടക്കി. 1664-ല്‍ ഇംഗ്ലീഷുകാര്‍ ഡച്ചുകാരെ അമേരിക്കയില്‍നിന്നു ബഹിഷ്കരിച്ചു. സ്പെയിന്‍കാരുടെ കോളനികള്‍ ആദ്യമായി സ്ഥാപിതമായത് വെസ്റ്റ് ഇന്‍ഡീസിലും മധ്യഅമേരിക്കയിലുമാണ്. 17-ാം ശതാബ്ദത്തിന്റെ പൂര്‍വാര്‍ധത്തില്‍ മാത്രമാണ് ഇംഗ്ളീഷുകാര്‍ അമേരിക്കയുടെ കിഴക്കേ തീരത്ത് കോളനികള്‍ സ്ഥാപിച്ചത്. അപ്പലേച്ചിയന്‍ പര്‍വതത്തിനും അത്ലാന്തിക് സമുദ്രത്തിനുമിടയ്ക്ക് സ്ഥാപിക്കപ്പെട്ട 13 കോളനികളിലും ഇംഗ്ലീഷുകാര്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി.

മധ്യ അമേരിക്കയില്‍ ആദ്യം എത്തിയത് സ്പെയിന്‍കാരനായ റോഡ്രിഗോ ഗാല്‍വന്‍ (Rodrigo Galvan) ആയിരുന്നു. സ്പെയിന്‍കാര്‍ കോസ്റ്ററീക്ക, എല്‍സാല്‍വഡോര്‍, ഗ്വാട്ടിമാല എന്നീ പ്രദേശങ്ങള്‍ കീഴടക്കി. ഹെര്‍നാന്‍ഡോ കോര്‍ട്ടസ് 1525-ഓടുകൂടി മധ്യ അമേരിക്കയിലെ സ്പാനിഷ് ആക്രമണങ്ങള്‍ പൂര്‍ത്തിയാക്കി. അദ്ദേഹം ആസ്ടെക്കുകളുടെ നേതാവായിരുന്ന മൊണ്‍ടെസുമ II (Montezuma II) ന്റെ തലസ്ഥാനം കൈയടക്കി. ഇതോടെ മധ്യ അമേരിക്കയിലെ പനാമ ഒഴികെയുള്ള എല്ലാ ഭൂവിഭാഗങ്ങളും തെക്കേ അമേരിക്കയിലെ പെറു എന്ന സ്പാനിഷ് അധിനിവേശരാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. 1740-ല്‍ ഈ പ്രദേശങ്ങള്‍ കൊളംബിയായ്ക്കു കൈമാറ്റം ചെയ്യപ്പെട്ടു. ക്രമേണ വടക്കേ അമേരിക്ക പൂര്‍ണമായും യൂറോപ്യന്‍ ആധിപത്യത്തിന്‍ കീഴിലായി.

നാട്ടുകാരായ അമേരിന്ത്യരെ അപരിഷ്കൃതരായി മുദ്രകുത്തി അവരെ ഉന്മൂലനം ചെയ്തോ കീഴടക്കിയോ ആണ് യൂറോപ്യര്‍ക്ക് അമേരിക്കാ വന്‍കരയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്. തദ്ദേശീയരായ അമേരിന്ത്യര്‍ യൂറോപ്യരുടെ ആക്രമണങ്ങളാല്‍ നശിച്ചും അവരുടെ ലൈംഗിക പീഡനത്തിന് വിധേയരായി വര്‍ഗശുദ്ധി നഷ്ടപ്പെട്ടും സംഖ്യാബലത്തില്‍ കുറഞ്ഞുകൊണ്ടിരുന്നു.

അമേരിക്കയിലെ യൂറോപ്യന്‍ കോളനികള്‍ ക്രമേണ യുദ്ധരംഗങ്ങളായി മാറി. 18-ാം ശതാബ്ദത്തില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അവരുടെ അമേരിക്കന്‍ കോളനികളിലുമുണ്ടായി. ഇതിന്റെ ഫലമായി ഫ്രഞ്ച് കോളനികള്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. ഈ പ്രദേശങ്ങള്‍ കാനഡ എന്ന ബ്രിട്ടീഷ് കോളനിയായിത്തീര്‍ന്നു.

സ്വാതന്ത്ര്യ സമരങ്ങള്‍

കാനഡയ്ക്കു തെക്കായി അത്‍ലാന്തിക് തീരത്ത് സ്ഥിതിചെയ്തിരുന്ന അമേരിക്കന്‍ കോളനികള്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായി സംഘടിച്ച് 1775-ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1776-ല്‍ സ്വതന്ത്രകോളനികളുടെ പതാക ഉയര്‍ത്തപ്പെട്ടു. അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിനുശേഷം ബ്രിട്ടന്‍ കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയും യു.എസ്. നിലവില്‍ വരികയും ചെയ്തു. 1810-ല്‍ മെക്സിക്കോയിലും ഹിഡാല്‍ഗോ(1753-1811)യുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം ആരംഭിച്ചു. ജനറല്‍ ഇതുര്‍ബിഡേ (General Iturbide, 1783-1824) യുടെ നേതൃത്വത്തില്‍ മെക്സിക്കോ സ്പാനിഷ് ആധിപത്യത്തില്‍നിന്ന് സ്വാതന്ത്ര്യം നേടി (1821). തുടര്‍ന്ന് മധ്യ അമേരിക്കയിലെ മറ്റു കോളനികളിലെ വിദേശഭരണവും അവസാനിച്ചു. 1821-ഓടുകൂടി അമേരിക്കയിലെ 300 വര്‍ഷത്തെ സ്പാനിഷ് ആധിപത്യം അവസാനിച്ചു. സ്വതന്ത്രമായിത്തീര്‍ന്ന കോസ്റ്ററീക്ക, എല്‍സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹോണ്ടൂറസ്, നിക്കരാഗ്വ എന്നീ അഞ്ചു രാജ്യങ്ങള്‍ മുന്‍ സ്പാനിഷ് അധികാരിയായിരുന്ന ഗാബിനോ ഗെയിന്‍സായുടെ നേതൃത്വത്തില്‍ ഒരു സംയുക്തരാഷ്ട്രമായി.

ദേശീയ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഗാബിനോ. 1822-ല്‍ മെക്സിക്കോയുമായി കൂട്ടുചേര്‍ന്നെങ്കിലും അടുത്തവര്‍ഷംതന്നെ വീണ്ടും വേര്‍പെട്ട് അത് യുണൈറ്റഡ് പ്രോവിന്‍സസ് ഒഫ് സെന്‍ട്രല്‍ അമേരിക്ക (United Provinces of Central America) എന്ന ഫെഡറല്‍ രാഷ്ട്രമായി. ആഭ്യന്തരകലഹംമൂലം ഈ ഫെഡറല്‍ രാഷ്ട്രം ദീര്‍ഘകാലം നിലനിന്നില്ല; 1838-ല്‍ പരമാധികാരസ്വഭാവമുള്ള അഞ്ചു രാഷ്ട്രങ്ങളായിത്തീര്‍ന്നു. 1890-ല്‍ അവ പാന്‍ അമേരിക്കന്‍ യൂണിയനില്‍ ചേര്‍ന്നു. പനാമ കൊളംബിയായില്‍നിന്ന് വേര്‍പെട്ട് യു.എസ്. അംഗീകാരത്തോടെ സ്വതന്ത്രരാഷ്ട്രമായി (1903). അതിനുശേഷമാണ് പനാമാത്തോട് നിര്‍മിക്കാനുള്ള അവകാശം യു.എസ്സിനു ലഭിച്ചത്. പനാമ ഒഴിച്ചുള്ള മധ്യ അമേരിക്കയിലെ സ്വതന്ത്രരാഷ്ട്രങ്ങള്‍, 1923-ല്‍ സെന്‍ട്രല്‍ അമേരിക്കന്‍ യൂണിയന്‍ സ്ഥാപിച്ച് സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ സഹകരിച്ചുവന്നു. ഒന്നാം ലോകയുദ്ധകാലത്ത് എല്‍ സാല്‍വഡോര്‍ ഒഴികെയുള്ള മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ജര്‍മനിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. രണ്ടാം ലോകയുദ്ധത്തില്‍ എല്ലാ രാഷ്ട്രങ്ങളും സഖ്യകക്ഷികളോടുചേര്‍ന്ന് അച്ചുതണ്ടുശക്തികള്‍ക്കെതിരായി അണിനിരന്നു. എന്നാല്‍ സൈന്യങ്ങളെ അയച്ച് യുദ്ധത്തില്‍ അവര്‍ സജീവമായി പങ്കെടുത്തില്ല.

ഇക്കാലത്തിനിടയ്ക്കുതന്നെ (1848) യു.എസ്സും മെക്സിക്കോയും തമ്മില്‍ യുദ്ധമുണ്ടായി. തുടര്‍ന്ന് യു.എസ്.-മെക്സിക്കോ അതിര്‍ത്തി നിര്‍ണയിക്കപ്പെട്ടു; കാലിഫോര്‍ണിയ മെക്സിക്കോയില്‍നിന്ന് യു.എസ്സിനു ലഭിക്കുകയും ചെയ്തു. അതിനു മുന്‍പ് (1840) കാനഡയും യു.എസ്സും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ അവസാനിച്ചിരുന്നു. 1867-ല്‍ യു.എസ്. റഷ്യയില്‍നിന്ന് അലാസ്ക വിലയ്ക്കു വാങ്ങി. 1959-ല്‍ അലാസ്ക യു.എസ്സിലെ അംഗസംസ്ഥാനമായി. ആ വര്‍ഷംതന്നെ ഹവായ് ദ്വീപുകള്‍ക്കും സംസ്ഥാനപദവി ലഭിച്ചു.

സ്പെയിന്‍കാര്‍ കൈയടക്കിയിരുന്ന (1492) ക്യൂബ അവരില്‍നിന്ന് ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തെങ്കിലും 1763-ലെ സന്ധിയനുസരിച്ച് തിരികെക്കൊടുത്തു. സ്പാനിഷ് ഭരണത്തിന്റെ ക്രൂരതകള്‍ സഹിക്കവയ്യാതെ ക്യൂബന്‍ജനത സായുധവിപ്ലവങ്ങള്‍ നിരന്തരം സംഘടിപ്പിച്ചു. ഒടുവില്‍ യു.എസ്. സഹായത്തോടെ ക്യൂബ സ്വതന്ത്രയായി (1898). നാലു വര്‍ഷം ക്യൂബ യു.എസ്. അധീനതയിലായിരുന്നു. 1902-ല്‍ ഭരണാധികാരം ക്യൂബന്‍ ജനപ്രതിനിധികള്‍ക്ക് ലഭിച്ചു. എങ്കിലും യു.എസ്. ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളില്‍ കൈകടത്തിയിരുന്നു. 1933-ല്‍ സൈനിക വിപ്ലവത്തിലൂടെ ബാറ്റിസ്റ്റാ (Batista) ഏകാധിപതിയായിത്തീര്‍ന്നു. 1958-ല്‍ ഫിഡല്‍ കാസ്റ്റ്രോ (Fidel Castro) ബാറ്റിസ്റ്റായെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുക്കുകയും സോഷ്യലിസ്റ്റ് സമ്പ്രദായത്തിലുള്ള ഭരണം നടപ്പിലാക്കുകയും ചെയ്തു.

ഹവാന(ക്യൂബ)യിലെ ഗോമസ് സ്മാരകം

ശീതസമരത്തിന്റെ ആദ്യഘട്ടം തന്നെ അമേരിക്കന്‍ ഐക്യനാടുകളെ പാശ്ചാത്യസഖ്യത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമായി ഉയര്‍ത്തി. വടക്കേ അമേരിക്കയിലെ തന്നെ മെക്സിക്കോയും, കാനഡയും ഈ സംഖ്യത്തിന്റെ ഭാഗമായിരുന്നു. അമേരിക്കയ്ക്കുള്ളില്‍ കറുത്തവര്‍ഗക്കാരുടെ അവകാശസമരങ്ങളും അവയുടെ ഫലമായുണ്ടായ നയവ്യതിയാനങ്ങളും ഈ ഘട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിന് സമാന്തരമായി കാനഡയില്‍ ഉണ്ടായത് ക്യൂബക് ദേശീയതയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭണമാണ്. മെക്സിക്കോയിലാകട്ടെ വന്‍തോതില്‍ ദീര്‍ഘകാലത്തേക്ക് സാമ്പത്തിക വളര്‍ച്ചയും, വ്യവസായവത്കരണവുമുണ്ടായി.

കരീബിയന്‍ രാഷ്ട്രങ്ങള്‍ കോളനി ഭരണത്തില്‍ നിന്ന് വിമുക്തി നേടിത്തുടങ്ങി. ക്യൂബന്‍ വിപ്ളവം ദക്ഷിണ അമേരിക്കയെ ശീതസമരത്തിന്റെ ഒരു പ്രധാന രംഗമാക്കാന്‍ അമേരിക്കയെ പ്രേരിപ്പച്ചു. അന്നു മുതല്‍ അമേരിക്കയുടെ തൊട്ടടുത്ത് വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ട് ക്യൂബ നിലനിന്നു. ക്യൂബയ്ക്കെതിരെയുള്ള ഉപരോധം അമേരിക്കയുടെ വിദേശ നയത്തിന്റെ പ്രധാന ഭാഗമായി.

വിയറ്റ്നാമിന്റെ വിമോചന സമരത്തെ ശീതസമരത്തിന്റെ കണ്ണടയിലൂടെകണ്ട യു.എസ്.എ. കമ്യൂണിസത്തിനെതിരെയുള്ള യുദ്ധത്തിന്റെ പേരില്‍ വിയറ്റ്നാമില്‍ വന്‍തോതില്‍ സൈനികമായി ഇടപെട്ടു യുദ്ധം ചെയ്തു. ഈ യുദ്ധത്തില്‍ അമേരിക്കയ്ക്കുണ്ടായ തിരിച്ചടി അമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലുണ്ടാക്കിയ പ്രശ്നങ്ങളുടെ പ്രതിധ്വനികള്‍ ഇന്നും കേള്‍ക്കാം.

അമേരിക്കയും, കാനഡയും, മെക്സിക്കോയുമെല്ലാം നവലിബറല്‍ നയങ്ങളിലൂടെ മുതലാളിത്തത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നീങ്ങി.

എണ്‍പതുകളില്‍ പ്രസിഡന്റ് റീഗന്റെ ഭരണകാലത്ത് ശീതസമരത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തു. തീവ്രമായ കമ്യൂണിസ്റ്റു വിരോധം അമേരിക്കയുടെ വിദേശനയത്തിന്റെ മുഖമുദ്രയായി. ലോകത്തില്‍ (സോവിയറ്റ് യൂണിയനെ എതിരാളിയാക്കി) ധാര്‍മിക നേതൃത്വം സ്ഥാപിക്കാനുള്ള ശ്രമമാണിതെന്നായിരുന്നു റീഗനെ പിന്താങ്ങിയവരുടെ വ്യാഖ്യാനം. ആഭ്യന്തര രംഗത്ത് സ്വകാര്യവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും നയങ്ങള്‍ നടപ്പാക്കി. ആഗോളവത്കരണത്തിന് അടിത്തറയിട്ടതില്‍ 'റീഗനിസ'ത്തിന് വലിയൊരു പങ്കുണ്ട്.

ശീത സമരത്തിന്റെ അന്ത്യവും, സാമ്പത്തിക വികാസത്തിന്റെ പുതിയൊരു ഘട്ടത്തിന്റെ ആരംഭവും തൊണ്ണൂറുകളുടെ ആരംഭത്തെ ശ്രദ്ധേയമാക്കി. 1994 ജനു. 1-ന് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവ്യാപാരമേഖല സൃഷ്ടിച്ചുകൊണ്ട് അമേരിക്കയും, കാനഡയും, മെക്സിക്കോയും ചേര്‍ന്ന് വടക്കെ അമേരിക്കന്‍ സ്വതന്ത്രവ്യാപാരകരാറുണ്ടാക്കി.

2001 സെപ്. 11-ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണങ്ങള്‍ ശുഭാപ്തി വിശ്വാസത്തിന്റെ ഒരു യുഗത്തിന് അന്ത്യം കുറിച്ചു. ഭീകരവാദവിരുദ്ധയുദ്ധത്തിന്റെ പേരില്‍ ലോകക്രമത്തെ മാറ്റാന്‍ അമേരിക്ക തീരുമാനിച്ചു. സാമ്രാജ്യത്വ പദ്ധതികള്‍ക്ക് രൂപം നല്‍കി; അഫ്ഗാനിസ്താനിലും ഇറാഖിലും സാമ്രാജ്യത്വ യുദ്ധങ്ങള്‍ നടത്തി. അമേരിക്ക ചരിത്രത്തിലെ ആദ്യ ആഗോള സാമ്രാജ്യമായിത്തീര്‍ന്നു.

ഭരണകൂടം

വന്‍കരയെ കാനഡ, യു.എസ്, മെക്സിക്കോ, മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ വിഭജിക്കാം. കോസ്റ്ററീക്ക, എല്‍സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹോണ്‍ഡൂറസ്, നിക്കരാഗ്വ, പനാമ എന്നീ ആറു രാഷ്ട്രങ്ങളാണ് മധ്യ അമേരിക്കയിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ് ദ്വീപസമൂഹങ്ങളില്‍ ക്യൂബ, ജെമേക്ക, ബാര്‍ബഡോസ്, ഡൊമിനീക്കന്‍ റിപ്പബ്ലിക്, ഹയ്തി, ട്രിനിഡാഡ്-ടൊബാഗോ, ബഹാമസ്, ബെലിസ്, ഡൊമിനിക്ക, സെന്റ് കിറ്റ്സ് & നെവിസ്, സെന്റ് ലൂഷ്യ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ദി ഗ്രെനഡീന്‍സ് എന്നിങ്ങനെ 12 സ്വതന്ത്രരാഷ്ടങ്ങളും പോര്‍ട്ടോ റിക്കോ എന്ന യു.എസ്. സംരക്ഷിതപ്രദേശവും ഉണ്ട്. ഇവ കൂടാതെ വന്‍കരയുടെ പരിധിയില്‍ത്തന്നെ നിരവധി ദ്വീപസമൂഹങ്ങളും ഉള്‍പ്പെടുന്നു. ഗ്രീന്‍ലന്‍ഡ്, ഗ്വാഡലൂപ്, അന്റീലിസ്, ലീവേഡ് ഐലന്‍ഡ്സ്, ഗ്രെനെഡ, വെര്‍ജിന്‍ ഐലന്‍ഡ്സ്, കനാല്‍സോണ്‍, ബെര്‍മ്യൂഡ, കൈമാന്‍ ഐലന്‍ഡ്സ്, ടര്‍ക്സ്-കെയ്കോസ് ഐലന്‍ഡ്സ്, സെന്റ് പിയറി-മിക്വലോന്‍ ദ്വീപുകള്‍ എന്നിവയാണ് ഇവയില്‍ പ്രമുഖം. വിവിധ രാഷ്ട്രങ്ങളുടെ സംരക്ഷിത പ്രദേശങ്ങളാണിവ.

യു.എസ്. വടക്കേ അമേരിക്കയിലേതെന്നല്ല ലോകത്തിലെതന്നെ രാഷ്ട്രങ്ങളില്‍ വികസനത്തിലും സമ്പദ്വ്യവസ്ഥയിലും മുന്‍പന്തിയില്‍ നില്ക്കുന്ന സ്വതന്ത്രപരമാധികാര ഫെഡറല്‍ റിപ്പബ്ലിക്കാണ് യു.എസ്. (യുണൈറ്റഡ് സ്റ്റേറ്റ്സ്). വ. കാനഡ, കി. അത്‍ലാന്തിക് സമുദ്രം, തെ. മെക്സിക്കോ ഉള്‍ക്കടലും മെക്സിക്കോയും, പ. പസിഫിക് സമുദ്രം എന്നിവയാണ് യു.എസ്സിന്റെ അതിരുകള്‍. വന്‍കരയുടെ വ. പടിഞ്ഞാറേ അറ്റത്തുള്ള അലാസ്കയും പസിഫിക്കിലെ ഹവായിദ്വീപസമൂഹവും യു.എസ്സിലെ അംഗസംസ്ഥാനങ്ങളാണ്. ഇവ ഉള്‍പ്പെടെ മൊത്തം 50 സംസ്ഥാനങ്ങളാണ് യു.എസ്സിലുള്ളത്. അത്‍ലാന്തിക്കിലും പസിഫിക്കിലുമുള്ള ധാരാളം ദ്വീപസമൂഹങ്ങള്‍ യു.എസ്. സംരക്ഷിത പ്രദേശങ്ങളാണ്. തലസ്ഥാനം വാഷിങ്ടണ്‍ ഡി.സി.

കാനഡ. വ. അക്ഷാ. 56° ക്കു മുകളില്‍ ഗ്രീന്‍ലന്‍ഡ്, അലാസ്ക എന്നിവയും സെന്റ് പിയറി-മിക്വലോന്‍ ദ്വീപുകളും ഒഴിച്ചുള്ള എല്ലാ പ്രദേശങ്ങളും കാനഡയില്‍ ഉള്‍പ്പെടുന്നു; ഗ്രീന്‍ലന്‍ഡ് ഡച്ച് അധീനതയിലുള്ള പ്രദേശമാണ്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന സ്വതന്ത്രഫെഡറല്‍ രാഷ്ട്രമാണ് കാനഡ. ഭരണപരമായി പത്തു പ്രവിശ്യകളും രണ്ടു ടെറിട്ടറികളുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനം ഒട്ടാവ.

മെക്സിക്കോ. യു.എസ്സിനു തെക്കും മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്കു വടക്കുമായി സ്ഥിതിചെയ്യുന്ന ഫെഡറല്‍ റിപ്പബ്ലിക്കാണ് മെക്സിക്കോ. ഔദ്യോഗികനാമം: ഐക്യ മെക്സിക്കന്‍ സംസ്ഥാനങ്ങള്‍. ഭരണസൗകര്യാര്‍ഥം മെക്സിക്കോയെ ഒരു ഫെഡറല്‍ ജില്ലയും 29 ഡിപ്പാര്‍ട്ടുമെന്റുകളും രണ്ടു ടെറിട്ടറികളുമായി തിരിച്ചിട്ടുണ്ട്. തലസ്ഥാനം: മെക്സിക്കോ സിറ്റി.

മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങള്‍. മധ്യ അമേരിക്കയിലെ ആറു രാഷ്ട്രങ്ങളും ഇപ്പോള്‍ യു.എന്‍. അംഗത്വമുള്ള സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകളാണ്. ഇവയില്‍ ഏറ്റവും വലുതു നിക്കരാഗ്വയാണ്; തലസ്ഥാനം: മനാഗ്വ. നിക്കരാഗ്വയ്ക്കു തെ. പനാമയ്ക്കു വ.കിഴക്കുമായി കരീബിയന്‍തീരം മുതല്‍ പസിഫിക്കുവരെ വ്യാപിച്ചുകിടക്കുന്ന രാജ്യമാണു കോസ്റ്ററീക്ക; തലസ്ഥാനം സാന്‍ ജോസ്. നിക്കരാഗ്വയ്ക്കു വടക്കായി സ്ഥിതിചെയ്യുന്ന റിപ്പബ്ളിക്കാണ് ഹോണ്‍ഡൂറസ്; തലസ്ഥാനം: തെഗൂസീഗാല്‍പാ. ഹോണ്‍ഡൂറസ്സിനു പടിഞ്ഞാറായി മെക്സിക്കോയുമായി തൊട്ടുകിടക്കുന്ന മറ്റൊരു രാജ്യമാണ് ഗ്വാട്ടിമാല; തലസ്ഥാനം: ഗ്വാട്ടിമാല. മധ്യ അമേരിക്കയിലെ ഏറ്റവും ചെറിയ രാഷ്ട്രമായ എല്‍ സാല്‍വഡോര്‍ പസിഫിക് തീരത്തു സ്ഥിതിചെയ്യുന്നു; തലസ്ഥാനം: സാന്‍ സാല്‍വഡോര്‍. വന്‍കരയുടെ തെക്കേ അറ്റത്തായി തെ. അമേരിക്കയുമായി ബന്ധപ്പെട്ടുകിടക്കുന്ന ചെറു രാജ്യമാണു പനാമ; തലസ്ഥാനം പനാമാ സിറ്റി.

വെസ്റ്റ് ഇന്‍ഡീസ്. 12 രാഷ്ട്രങ്ങളാണു വെസ്റ്റ് ഇന്‍ഡീസിലുള്ളത്. ഏറ്റവും വലിയ ദ്വീപായ ക്യൂബ ഫ്ലോറിഡ (യു.എസ്.) യില്‍ നിന്ന് 145 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു. സോഷ്യലിസ്റ്റു ഭരണക്രമമാണ് ഇവിടെ നിലവിലുള്ളത്; തലസ്ഥാനം ഹവാന. റൗള്‍കാസ്ട്രോയാണ് ഭരണത്തലവന്‍ മറ്റൊരു ദ്വീപായ ഹിസ്പാനിയോള രണ്ടു രാഷ്ട്രങ്ങള്‍ ചേര്‍ന്നതാണ്. കി.ഭാഗത്തു ദ്വീപിന്റെ മൂന്നില്‍ രണ്ടോളവും ഡൊമിനീക്കന്‍ റിപ്പബ്ലിക് ആണ്; തലസ്ഥാനം സാന്റോ ഡോമിന്‍ഗോ. പടിഞ്ഞാറുഭാഗം ഹയ്തിയാണ്; തലസ്ഥാനം പോര്‍ട്ട് ഓ പ്രിന്‍സ്. വെസ്റ്റ് ഇന്‍ഡീസില്‍പ്പെട്ട ബാര്‍ബഡോസ് കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്നു. തലസ്ഥാനം: ബ്രിജ് ടൗണ്‍. ജെമേക്കയാണു മറ്റൊരു രാഷ്ട്രം; തലസ്ഥാനം കിംഗ്സ്ടണ്‍. വെസ്റ്റ് ഇന്‍ഡീസിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമാണ് ട്രിനിഡാഡ്-ടൊബാഗോ; തലസ്ഥാനം: പോര്‍ട്ട് ഒഫ് സ്പെയിന്‍. കരീബിയന്‍ മേഖലയിലെ മറ്റ് ആറ് രാഷ്ട്രങ്ങളും ബ്രിട്ടീഷ് കോളനികളെന്ന പദവിയില്‍ നിന്ന് സ്വയംഭരണാവകാശം നേടി തുടര്‍ന്ന് പരമാധികാരരാഷ്ട്രങ്ങളായവയാണ്. ബഹാമസ് 1973-ലും ബെലീസ് 1981-ലും ഡൊമിനീക്ക 1978-ലും സെന്റ് കിറ്റ്സ് & നെവിസ് 1983-ലും സെന്റ് ലൂഷ്യ 1979-ലും സെന്റ് വിന്‍സെന്റ് & ദി ഗ്രെനഡീന്‍സ് 1979-ലും റിപ്പബ്ലിക് പദവി നേടി. തലസ്ഥാനനഗരങ്ങള്‍ യഥാക്രമം നാസാ, ബെല്‍മോപന്‍, റോസോ, ബാസ്റ്റെയര്‍, കാസ്ട്രീസ്, കിന്‍സ്റ്റണ്‍ എന്നീ നഗരങ്ങളാണ്. ഈ രാജ്യങ്ങളില്‍ സെന്റ് കിറ്റ്സ് & നെവിസ് കറുത്ത വര്‍ഗക്കാര്‍ക്കു ബഹുഭൂരിപക്ഷമുള്ളതാണ്. നോ: അമേരിക്ക; അമേരിക്കന്‍ ആദിവാസികള്‍; അമേരിക്കന്‍ പ്രാക്തനഭാഷകള്‍; യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഫ് അമേരിക്ക; കാനഡ; മെക്സിക്കോ; മധ്യ അമേരിക്ക; കോസ്റ്ററീക്ക; എല്‍ സാല്‍വഡോര്‍; ഗ്വാട്ടിമാല; ഹോണ്‍ഡൂറസ്; നിക്കരാഗ്വ; പനാമ; ക്യൂബ; ജമയ്ക്ക; ബാര്‍ബഡോസ്; ഹയ്തി; ഡൊമിനീക്കന്‍ റിപ്പബ്ലിക്; ട്രിനിഡാഡ്-ടൊബാഗോ; ബഹാമസ്; ബെലീസ്; ഡൊമിനീക്ക; സെന്റ് ലൂഷ്യ; സെന്റ് കിറ്റ്സ് & നെവിസ്; സെന്റ് വിന്‍സെന്റ് & ദി ഗ്രെനഡീന്‍സ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍